നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേ പീഡന പരാതി നല്‍കിയ യുവനടി വീണ്ടും ആരോപണവുമായി രംഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ വിജയ്ബാബുവിനെ പിന്തുണച്ചുവെന്ന കമന്റിനു മറുപടിയായാണ് അതിജീവിതയുടെ ആരോപണം.

സിനിമയില്‍ വേഷം നല്‍കണമെന്നു പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ലെന്നും തന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാള്‍ തന്നെ ഇങ്ങോട്ടു ബന്ധപ്പെട്ടതാണെന്നും അതിജീവിത ആരോപിച്ചു. ഓഡീഷനിലൂടെയാണു തന്നെ സെലക്ട് ചെയ്തത്. സ്വപ്‌നം കണ്ട ഇടത്തിലേക്ക് എത്തിച്ചേരാന്‍ ഇന്നുവരെ കഠിനാധ്വാനം ചെയ്ത ആളാണു താനെന്നും വിജയ് ബാബു ഇപ്പോഴും തന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ഇങ്ങനെയാണു നമ്മുടെ സമൂഹത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്. വൃത്തികെട്ട പുരുഷാധിപത്യ സമൂഹം. പുരുഷന്‍ കൊല്ലും, ബലാല്‍സംഗം ചെയ്യും, ഏതു പെണ്ണിനോടും അവനെന്തു വൃത്തികേടും ചെയ്യാം, പക്ഷെ പിന്തുണ കിട്ടും. ഇത് ഇതിനെല്ലാം ഒരു അവസാനമായിരിക്കുമെന്നു താനുറപ്പാക്കും. തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയവനെ പിന്തുണയ്ക്കുന്നതു താന്‍ അവസാനിപ്പിക്കും.

കഠിനാധ്വാനം കൊണ്ട് കരിയര്‍ തുടങ്ങിയ ഒരു തുടക്കക്കാരിയോട് അയാള്‍ ചെയ്തത് എന്താണെന്ന് അറിയാമോ. നിങ്ങള്‍ക്ക് ഒന്നുമറിയില്ല. കാത്തിരുന്നു കാണുക. ചിലതു നിങ്ങള്‍ക്കരികിലേക്ക് ഉടനെത്തും. അയാളെക്കുറിച്ചു നിങ്ങള്‍ക്കു കൂടുതല്‍ മനസിലാക്കാന്‍ കഴിയും. എന്തായായാലും ഈ കമന്റ് ഇട്ടവന്‍ ഉറപ്പായും കേസ് നേരിടും. വേദന എന്താണെന്ന് അവനറിയട്ടെ. നെഗറ്റിവിറ്റിയുമായി വരുന്ന ഓരോരുത്തര്‍ക്കും വേണ്ടിയാണിത്. ഇനി മിണ്ടാതിരിക്കില്ല.

തനിക്കു സിനിമയില്‍ വേഷം ലഭിക്കാത്തതുകൊണ്ടാണു താന്‍ ആരോപണവുമായി വന്നത് എന്നാണയാള്‍ പറഞ്ഞത്. അങ്ങനെയൊരു സംഭവമേ ഇല്ല. അതയാള്‍ സൃഷ്ടിച്ചെടുത്തതാണ്. തീര്‍ച്ചയായും അയാള്‍ക്കു കഥകള്‍ മെനയാനറിയാമെന്നും അതിജീവിത വ്യക്തമാക്കുന്നു. നിരന്തരം വിജയ് ബാബു ബലാത്സംഗം ചെയ്തുവെന്നാണു നടി വെളിപ്പെടുത്തിയത്. വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണു വിജയ് ബാബുവില്‍ നിന്നുനേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ചു പെണ്‍കുട്ടി തുറന്നെഴുതിയത്.

സിനിമ രംഗത്ത് പുതുമുഖമായ തന്നോടു സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തുകൊണ്ടു വിശ്വാസം നേടിയെടുത്തശേഷം തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങളില്‍ വിജയ് ബാബു രക്ഷകനെപ്പോലെ പെരുമാറി. അതിന്റെ മറവില്‍ തന്നെ െലെംഗികമായി ചൂഷണം ചെയ്‌തെന്നും പെണ്‍കുട്ടി പറയുന്നു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു സ്ത്രീകളെ തന്റെ കെണിയിലേക്കു വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതി. തുടര്‍ന്നു മദ്യം നല്‍കി, അവശയാക്കി, അതിന്റെ ലഹരിയില്‍ ലെംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.

തന്റെ നഗ്‌നവീഡിയോ റെക്കോഡ് ചെയ്യുകയും അതു ലീക്ക് ചെയ്തു തന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു. വിജയ് ബാബുവിന്റെ ഈ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകളുണ്ടെന്നും നടി വെളിപ്പെടുത്തി. ഇനി വായ മൂടിവയ്ക്കുന്നില്ല. തനിക്കിനി ഈ വേദന സഹിക്കാനാവില്ല. തനിക്കു നീതി ലഭിക്കുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതായും നടി ആരോപിച്ചു.