ഷിബു മാത്യൂ
ലീഡ്‌സ്: മട്ടനേയും ചിക്കനേയും ചെമ്മീനേയും തക്കാളിയേയും ഏലക്കായേയും കുരുമുളകിനെയും പിന്നിലാക്കി കറിവേപ്പില യൂറോപ്യന്‍ വിപണിയില്‍ ഒന്നാമതെത്തി. യാതൊരു പരിചരണവും മുതല്‍ മുടക്കും ഇല്ലാതെ വളരുന്ന കറിവേപ്പില പ്ലാസ്റ്റിക് ബാഗിലാക്കി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷെല്‍ഫില്‍ എത്തുമ്പോള്‍ കഥ മാറി. വെറും 25 ഗ്രാമിന് 1 പൗണ്ട് 59 പെന്‍സ്. യൂറോപ്പിലെ പ്രസിദ്ധമായ യോര്‍ക്ഷയറിലെ കീത്തിലിയില്‍ പാക്കിസ്ഥാനികളുടെ ഉടമസ്ഥതയിലുള്ള ഷാന്‍സ് സൂപ്പര്‍ മാര്‍ക്കറ്റിലെ ദൃശ്യങ്ങളാണിവ. പതിനായിരത്തിലധികം ചതുരശ്ര അടി വലിപ്പമുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വിഭാഗത്തിലും മത്സ്യം മാംസം വിഭാഗത്തിലും കറിവേപ്പിലയേക്കാള്‍ വില കൂടിയ യാതൊരു ഭക്ഷണസാധനവും ഞങ്ങള്‍ക്ക് കാണുവാന്‍ സാധിച്ചില്ല. ഇതു വാങ്ങുന്നതില്‍ അധികവും ഇന്ത്യാക്കാരും പാക്കിസ്ഥാനികളും ബംഗ്ലാദേശികളുമാണ്. ഇത് യൂറോപ്പിലെ മാത്രം പ്രത്യേകത യൊന്നുമല്ല.

curry leaves2

കേരളം വിട്ടാല്‍ ലോകത്ത് എവിടെയായാലും കറിവേപ്പിലയുടെ വില ഇങ്ങനെ തന്നെ. ചെറു പായ്കറ്റിലായതുകൊണ്ടും പായ്ക്കറ്റിന്റെ വില ചെറുതായതു കൊണ്ടും ആരും ശ്രദ്ധിക്കാതെ പോകുന്നു എന്നു മാത്രം. അതു തന്നെയാണ് ബിസിനസ്സുകാരുടെ തന്ത്രവും. ഒരു കാലത്ത് സ്വന്തം മുറ്റത്തു വളര്‍ന്ന കറിവേപ്പിലയുടെ വില എന്തു തന്നെയായാലും അതിന്റെ ഗുണം അനുഭവിച്ചറിഞ്ഞ മലയാളികള്‍ ഇപ്പോഴും വാങ്ങി ഉപയോഗിക്കുന്നു.

curry leaves1

ഒരു പക്ഷേ കറിവേപ്പിലയുടെ വില കിലോയില്‍ ഒരു മലയാളിയും കണക്കു കൂട്ടിയിട്ടുമുണ്ടാവില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ റബ്ബര്‍ വെട്ടിക്കളഞ്ഞ് കൈത കൃഷി ചെയ്ത് പാപ്പരായ മലയാളികള്‍ എന്നേ കറിവേപ്പില കൃഷി തുടങ്ങുമായിരുന്നു. കേരളമേ…. ഓര്‍മ്മിക്കുക. കുരുമുളകിനും ഏലക്കായ്ക്കും കിലോ മുന്നൂറ്റി അമ്പതു രൂപാ, റബ്ബറിന് കിലോ നൂറില്‍ താഴെ. കൈതചക്കയ്‌ക്കോ, കിലോ പതിനഞ്ചും. കൊക്കോക്കായോ, അതാര്‍ക്കും വേണ്ടതാനും. എന്നാല്‍, കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെയാണെന്ന് പൂര്‍വ്വികര്‍ പറഞ്ഞ കറിവേപ്പിലയ്ക്ക് യൂറോപ്പില്‍ കിലോ ആറായിരത്തി നാനൂറ്.
എല്ലാം വെട്ടിക്കളഞ്ഞ് ഇനി കേരളം കറിവേപ്പില കൃഷി തുടങ്ങുമോ?