ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിൽ ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. തന്റെ മകൾക്ക് വേണ്ടി താൻ ഇപ്പോൾ മൂന്നു നാല് ദിവസത്തോളം പട്ടിണി കിടക്കേണ്ട സാഹചര്യത്തിലാണ് എത്തിനിൽക്കുന്നതെന്ന് ഒരു പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഡേവിഡ് ലിഞ്ച് എന്ന വ്യക്തിയാണ് തന്റെ നിസ്സഹായാവസ്ഥ ബിബിസി ന്യൂസിനോട് തുറന്നു പറഞ്ഞത്. കൃത്യമായ ജോലിയോ ശമ്പളമോ ഇല്ലാത്തത് മൂലം എടുത്തിരിക്കുന്ന ഫ്ലാറ്റിന്റെ റെന്റ് നൽകാനും, ഭക്ഷണം വാങ്ങാനും മറ്റുമായി പണം തികയുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യങ്ങളിൽ തകർന്നിരിക്കുന്ന ജനത്തിനേറ്റ അടുത്ത തിരിച്ചടിയാണ് യുദ്ധം മൂലമുണ്ടാകുന്ന വിലവർദ്ധനവ്. പെട്രോൾ, ഡീസൽ വിലകളിൽ റെക്കോർഡ് വർദ്ധനവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. ഈ സാഹചര്യം ഗവൺമെന്റിനുമേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. മാർച്ച് 23ന് മിനി – ബഡ്ജറ്റ് അവതരിപ്പിക്കാനിരിക്കുന്ന ചാൻസലർ റിഷി സുനക് വൻ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

നിരവധി സാധാരണക്കാരാണ് ഈ സാഹചര്യത്തിൽ ജീവിക്കാൻ ആകാതെ വലയുന്നതെന്ന് ഡേവിഡ് ലിഞ്ച് തുറന്നു പറഞ്ഞു. 21 ബില്യൺ പൗണ്ട് തുകയുടെ സപ്പോർട്ട് പാക്കേജ് ഗവൺമെന്റ് ഉടൻ പ്രഖ്യാപിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. യുദ്ധം മാത്രമല്ല, മറ്റു നിരവധി സാഹചര്യങ്ങൾ എല്ലാം കൂടി ചേർന്നാണ് ഇത്തരമൊരു അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇതോടൊപ്പം തന്നെ നിരവധി പേർക്ക് തങ്ങളുടെ വേതനത്തിൽ വന്ന കുറവ് സാഹചര്യങ്ങളെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ആളുകളുടെ ജീവിതസാഹചര്യങ്ങൾ ക്രമാതീതമായി താഴ്ന്നു വരികയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് ആളുകളെ പലതും ഒഴിവാക്കുന്നതിലേക്ക് പ്രേരിപ്പിക്കുകയാണ്. ഇതോടൊപ്പംതന്നെ എനർജി ബില്ലുകളിൽ ഉള്ള വർധനവും ജനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഗവൺമെന്റ് അടിയന്തരമായി ഈ സാഹചര്യങ്ങളിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.