സിനിമാ മേഖലയെ പിടിച്ചുകുലുക്കുന്ന മീ ടൂ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഇപ്പോഴിതാ, അത്തരമൊരു വെളിപ്പെടുത്തൽ നടത്തുകയാണ് നർത്തകി വർണിക സിന്ധു. സിനിമാതാരം ആകണമെന്ന് തനിക്ക് ഒരുകാലത്ത് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ സിനിമ മേഖലയിൽ നിന്നും നേരിടേണ്ടി വന്നത് ദുരനുഭവമാണെന്നും വർണിക പറയുന്നു.

അക്ഷയ് കുമാർ നായകനായെത്തിയ സിനിമയിൽ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും എന്നാൽ തന്നെ ദുരുപയോഗം ചെയ്യാൻ നോക്കിയെന്നുമാണ് വർണിക വെളിപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ചാനലിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിന്ധു.

അക്ഷയ് കുമാർ നായകനായ ഹിന്ദി സിനിമയിൽ അഭിനയിച്ചാൽ 24 ലക്ഷം തരാമെന്ന് പറഞ്ഞിരുന്നു. പകരം മൂന്ന് പേർക്ക് അഡ്ജസ്റ്റ് ചെയ്യണമെന്നായിരുന്നു മാനേജർ ആവശ്യപ്പെട്ടതെന്നും വർണിക വെളിപ്പെടുത്തുന്നു.

’24 ലക്ഷമാണ് അവർ ഓഫർ ചെയ്തത്. എന്നാൽ, ആ സിനിമ ചില കാരണങ്ങളാൽ വേണ്ടെന്ന് വെക്കുകയായിരുന്നു. അക്ഷയ് കുമാറായിരുന്നു ആ സിനിമയിലെ നായകൻ. പിന്നീട് ഒരു മാനേജരാണെന്ന് തോന്നുന്നു, ഫോണിൽ വിളിച്ചിട്ട് രണ്ടു മൂന്നു പേർക്ക് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചു. അപ്പോൾ അയാളെ അടിക്കാനാണ് തോന്നിയത്. അടിച്ചില്ല. പക്ഷേ അതോടെ അഭിനയത്തോടുള്ള എന്റെ മോഹം അടങ്ങി. അങ്ങനെയാണ് ഗ്രൂപ്പ് ഡാൻസിലേക്ക് മാറിയത്.’- താരം വെളിപ്പെടുത്തി.

ഈ സംഭവത്തോടെയാണ് തനിക്ക് ഒരുപാട് പണമൊന്നും വേണ്ട. ജീവിക്കാനുള്ളത് മതിയെന്ന ചിന്ത വന്നത്. ‘ഏത് മേഖലയാണെങ്കിലും യെസ് എന്ന വാക്കിനും നോ എന്ന വാക്കിനും ഒരു വിലയുണ്ട്. പിന്നെ വന്ന സിനിമാ ഓഫറുകളും മുൻപുണ്ടായ അനുഭവം പോലെയാകുമോ എന്ന് പേടിച്ച് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ജീവിച്ച് പോയാൽ മതി എന്നതിനാൽ ജീവിതം വിട്ടൊരു കളിയ്ക്ക് ഞാനില്ലെന്ന് അന്നേ തീരുമാനിച്ചതാണ്’-വർണിക പറയുന്നു.