തിരുവനന്തപുരം ചിറയിന്‍കീഴിലെ ദുരഭിമാന മര്‍ദനത്തില്‍ പ്രതിയായ ഡോക്ടര്‍ ഡാനിഷ് പൊലീസ് പിടിയിലായി. ഊട്ടിയിലെ റിസോര്‍ടില്‍ നിന്നാണ് ഡാനിഷ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഊട്ടിയില്‍ നിന്നു ‍ഡാനിഷിനെ അറസ്റ്റ് ചെയ്തത്.

മര്‍ദനത്തിനു ശേ‌ഷം കേസിലെ ഏക പ്രതിയായ ഡോക്ടര്‍ ഡാനിഷ് ഒളിവില്‍ പോയിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് വിവാദത്തെതുടര്‍ന്നു എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ ഡാനിഷ് തമിഴ്നാട്ടിലാണെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു.

തുടര്‍ന്നാണ് ഊട്ടിയിലാണെന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസെത്തി അറസ്റ്റു ചെയ്തത്. പട്ടികജാതി യുവാവിനെ സഹോദരി ദീപ്തി വിവാഹം കഴിച്ചതിലുള്ള വിരോധത്താല്‍ , ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷമായിരുന്നു മര്‍ദനമെന്നാണ് പൊലീസിന്റെ എഫ്.ഐ.ആര്‍. മര്‍ദനത്തില്‍ പരുക്കേറ്റ മിഥുന്‍കൃഷ്ണ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മിഥുന്‍റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.