തിങ്കളാഴ്ച മുതൽ കാണാതായ അർജന്റീനൻ യുവ ഫുട്ബോൾ താരം എമിലിയാനോ സലായ്ക്കായുളള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ഒരു തരി പ്രതീക്ഷയെങ്കിലും ബാക്കി നിൽക്കുമ്പോൾ എമിലിയാനോയ്ക്കു വേണ്ടിയുളള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ മെസി അഭ്യർത്ഥിച്ചു. സാലയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മെസി സലായ്ക്കായി പ്രാർത്ഥിക്കുന്നതായി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ലഭിച്ച എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ സാലെയും ബ്രീട്ടുഷുകാരനായ പൈലറ്റ് ഡേവിഡ് ഇബോട്സണും ജീവനോടെയുണ്ടാകാൻ സാധ്യതയില്ലെന്നും അതിനാൽ തിരച്ചിൽ അവസാനിപ്പിക്കുന്നുവെന്നുമായിരുന്നു ഗേര്‍ണെസി പോലീസ് നൽകിയ വിശദീകരണം. മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഫലം കാണാതെ വന്നപ്പോഴാണ് താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ചത്. അവസാന 24 മണിക്കൂറുകളോളം നിര്‍ത്താതെ തിരഞ്ഞ സംഘത്തിനു വിമാനത്തിന്റെ ഒരു വിവരവും കണ്ടെത്താന്‍ ആയില്ല. ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും വേര്‍തിരിക്കുന്ന ഇംഗ്ലിഷ് ചാനലിലെ ദ്വീപുകളിലൊന്നായ ഗേർണെസി പൊലീസാണ് തിരച്ചില്‍ നടത്തിയത്. അതേസമയം താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിക്കരുതെന്നും തിരച്ചില്‍ തുടരണമെന്നും സലായുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

അപകടകാരണമോ വിമാനം ഏതു ദിശയിലാകാം സഞ്ചരിച്ചതെന്നോ സംഘത്തിനു കണ്ടെത്താൻ കഴിഞ്ഞില്ല. വിമാനത്തെ കുറിച്ചോ സലായെ കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ കിട്ടാനുളള സാധ്യത വളരെ കുറവാണെന്നും സലായുടെയും പൈലറ്റിന്റെയും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു എന്നും തിരച്ചില്‍ അവസാനിപ്പിച്ച ശേഷം സംഘം പറഞ്ഞു.
സാലെയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്നും ഇതിനു പിന്നിൽ ഫുട്ബോൾ മാഫിയയുടെ ഇടപെടലുളളതായിസംശയിക്കുന്നതായി എമിലിയാനൊ സാലയുടെ മുൻ കാമുകി ബെറെനിസ് ഷ്കെയർ ആരോപിച്ചിരുന്നു.ഇതെല്ലാം ഒരു ദുസ്വപ്നമാകണേ എന്നാണ് തന്റെ പ്രാർത്ഥനയെന്നും ശക്തിയെല്ലാം ചോർന്നു പോകുന്നുവെന്നും ബെറെനിസ് ട്വീറ്റിൽ കുറിച്ചു. കാലാവസ്ഥയിലെ മാറ്റം കൊണ്ട് സംഭവിച്ച ഒരു അപകടമാണെന്ന് ഇതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിമാനം കാണാതായതിൽ കൂടുതൽ അന്വേഷണം വേണം’.– ബെറെനിസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച റെക്കോർഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്. തുടർന്ന് സഹതാരങ്ങളോടും ക്ലബിനോടും യാത്ര പറഞ്ഞ് പുതിയ ക്ലബിലേയ്ക്കുളള യാത്ര മദ്ധ്യേയാണ് ദുരന്തമെത്തിയത്. എമിലിയാനോ സാലെ വിമാനം കാണാതാകുന്നതിനു തൊട്ടു മുൻപ് മുൻ ക്ലബ് നാന്റെസിലെ സഹതാരങ്ങൾക്കും കുടുബാംഗങ്ങൾക്കും അവസാനമായി അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തു വന്നിരുന്നു. ദുരന്തത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നതും ഞെട്ടിപ്പിക്കുന്നതുമായിരുന്നു ആ സന്ദേശം. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും തകരാൻ പോകുകയാണെന്നും വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു അത്. വല്ലാതെ ഭയം തോന്നുന്നുവെന്നും തന്നെ കണ്ടെത്താൻ ആരെയെങ്കിലും അവർ അയക്കുമോയെന്നും തനിക്ക് അറിയില്ലെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ സാലെ പറയുന്നു.

ഫ്രാൻസിലെ നാന്റെസിൽ നിന്ന് കാർഡിഫിലേയ്ക്കുളള യാത്രമദ്ധ്യേ അൽഡേർനി ദ്വീപുകൾക്ക് സമീപം വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ46 മാലിബു’ ചെറുവിമാനമാണ് കാണാതായ്ത. പ്രാദേശിക സമയം രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. യു.കെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ. ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി ‘പ്ലെയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം വാങ്ങി മികച്ച ഫോമിലായിരുന്നു സാലെ. ഈ മികവാണ് താരത്തെ കാര്‍ഡിഫ് സിറ്റിയിലെത്തിച്ചത്.