അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് ദാവൂദിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ ആശുപത്രിയിൽ ചികിൽസയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ദാവൂദിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അദ്ദേഹത്തിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീൽ തള്ളി. പാക്കിസ്ഥാനിലെ കറാച്ചിയിൽ തന്നെ കഴിയുന്നുവെന്ന് കരുതുന്ന ഛോട്ടാ ഷക്കീൽ, ദാവൂദ് പൂർണ ആരോഗ്യവാനാണെന്നും മറ്റുവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പ്രതികരിച്ചു.

61കാരനായ ദാവൂദിന് ഗുരുതരമായ ഗാൻഗ്രീൻ രോഗമാണെന്നും നടക്കാനാവുന്നില്ലെന്നും കഴിഞ്ഞ വർഷം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലിയാഖത് നാഷനൽ ഹോസ്പിറ്റലിലും കമ്പൈൻഡ് മിലിട്ടറി ഹോസ്പിറ്റലിലുമാണ് അന്ന് ചികിൽസ നടന്നത്.

1993 ൽ മുംബൈയിൽ ഉണ്ടായ വൻ ബോംബ് സ്ഫോടനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് ദാവൂദ് ആണെന്നു കണ്ടെത്തിയിരുന്നു. 257 പേരാണ് ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതുൾപ്പെടെ നിരവധി കേസുകളെ തുടർന്ന് ദാവൂദ് പാക്കിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. ദാവൂദിനെ കൈമാറണമെന്നു ഇന്ത്യ പാക്കിസ്ഥാനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

ദാവൂദ് പാക്കിസ്ഥാനിൽ കഴിയുന്നുണ്ടെന്നാണ് ഇന്ത്യയുടെ അവകാശവാദം. ഇതിനുള്ള തെളിവുകളും നിരവധി തവണ ഇന്ത്യ കൈമാറിയിരുന്നു. എന്നാൽ, ഇന്ത്യയുടെ ആരോപണങ്ങൾ പാക്കിസ്ഥാൻ എല്ലാകാലത്തും നിഷേധിക്കുകയായിരുന്നു. അതിനാൽ ദാവൂദിന് വല്ലതും സംഭവിച്ചാൽ ഇക്കാര്യം പാക്കിസ്ഥാൻ വെളിപ്പെടുത്തില്ലെന്നാണ് ഇന്ത്യ കരുതുന്നത്. പാക്ക് ചാരസംഘടന ഐഎസ്ഐയുടെ തണലിലാണ് ദാവൂദ് കഴിയുന്നത്. ദാവൂദിന് പാക്കിസ്ഥാനിലുള്ള വീടുകളുടെ വിവരങ്ങളും പുറത്തു വന്നിരുന്നു.