ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങല്‍ കല്ലിന്റവിട കടല്‍ തീരത്ത് പുരുഷന്റെ മൃതദേഹം കരക്കടിഞ്ഞു. ചീഞ്ഞളിഞ്ഞ് വികൃതമായ നിലയിലാണ്. ഇന്നലെ രാവിലെയാണ് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പൂര്‍ണ നഗ്‌നമായ മൃതദേഹത്തിന്റെ തലയറ്റ നിലയിലാണ്. രണ്ടാഴ്ചയിലേറെ പഴക്കമുള്ളതായാണ് കണക്കാക്കുന്നത്. ഈ മേഖലയില്‍ നിന്ന് ആരെയും കാണാതായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടലിലൂടെ ഒഴുകിയെത്തിയ മൃതദേഹം ആളെ തിരിച്ചറിയാനാവാത്ത വിധത്തിലാണുള്ളത്. 18നും മുപ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ മനസിലായതായി ഡി.വൈ.എസ്.പി കെ സുദര്‍ശനന്‍ പറഞ്ഞു. അതേസമയം, താനൂര്‍ ‘ഭാഗത്തും ഇതുപോലെ സമാനമായ രീതിയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. അതിനാല്‍ ബോട്ടുമറിഞ്ഞ് മരിച്ചതാവാമെന്നും സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. റൂറല്‍ എസ്പി കെ.പുഷ്‌കരന്‍, ഡിവൈഎസ്പി കെ.സുദര്‍ശനന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഇതു സംബന്ധിച്ച് എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറിയതായി എസ്.പി അറിയിച്ചു. വടകര എസ്.ഐ ജെ.ഇ.ജയന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഉള്ളത്.