പാലരുവി എക്‌സ്പ്രസിന്റെ എന്‍ജിന് മുന്‍പില്‍ മൃതദേഹം കുടുങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ട്രെയിന്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമില്‍നിന്ന യാത്രക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ലോക്കോ പൈലറ്റിനെയും സ്റ്റേഷന്‍ അധികൃതരെയും ഇവര്‍ വിവരമറിയിച്ചു.

പാലക്കാട്ടുനിന്ന് തിരുനെല്‍വേലിയിലേക്ക്‌പോയ പാലരുവി എക്‌സ്പ്രസിന്റെ എന്‍ജിന് മുന്‍പില്‍ മൃതദേഹം കുരുങ്ങിക്കിടന്ന നിലയില്‍ കണ്ടെത്തിയത്.സ്ഥലത്തെത്തിയ തിരുവല്ല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. നാലുകോടി സ്വദേശി ഓമനക്കുട്ടന്റെ മൃതദേഹമാണ് ട്രെയിനില്‍ കുരുങ്ങിയതെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം എടുത്തുമാറ്റി ഒരു മണിക്കൂറോളം വൈകിയാണ് തിരുവല്ലയില്‍ നിന്ന് ട്രെയിന്‍ യാത്ര തുടര്‍ന്നത്.