ഗുജറാത്തില്‍ ഒന്നരവയസ്സുകാരിയുടെ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു. ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞിന്റെ മൃതദേഹത്തോടാണ് ക്രൂരത. സുരേന്ദ്രനഗറിലെ തന്‍ഗര്‍ഹില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. കുഞ്ഞിന്റെ കുടുംബത്തിന്റെ പരാതിയില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന്റെ ഹൃദയത്തില്‍ ദ്വാരമുണ്ടായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 25 ന് കുഞ്ഞ് മരിച്ചു. അന്നുതന്നെ മൃതദേഹം അടക്കം ചെയ്തു. പിറ്റേന്ന് മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തിയ പിതാവ് ഞെട്ടി. കുഴിയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം മണ്ണില്‍ കിടക്കുകയായിരുന്നു. വസ്ത്രങ്ങളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. സംഭവം കണ്ടത് മുതല്‍ ബലാത്സംഗം നടന്നതായി ബന്ധുക്കള്‍ക്ക് സംശയം തോന്നിയിരുന്നു. ഇവര്‍ ഇക്കാര്യം പൊലീസിനേയും അറിയിച്ചു. ഇതോടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ബലാത്സംഗം നടന്നതായി ഡോക്ടര്‍മാരും സംശയം പ്രകടിപ്പിച്ചെന്നാണ് വിവരം. വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസും ബന്ധുക്കളും.

നേരത്തെ ബൊട്ടാഡില്‍ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.പെണ്‍കുട്ടിയുടെ മൃതദേഹം ഭഗവാന്‍പാറ പ്രദേശത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിക്കുകയും കുറ്റവാളിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 39 കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നത്. കൊലപാതകത്തിന് മുമ്പ് കുട്ടി ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഹര്‍ഷി റാവല്‍ പറഞ്ഞു.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു.