ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ശമ്പള വർദ്ധനവ് നടപ്പിലാക്കാതെ മുന്നോട്ട് പോകുന്നത് രോഗികളെ അപകടത്തിലാക്കുമെന്ന യൂണിയന്റെ മുന്നറിയിപ്പ് മുഖവിലയ്ക്കെടുക്കാഞ്ഞ സർക്കാരിന് തിരിച്ചടി. ആരോഗ്യ സേവന ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക് തിങ്കളാഴ്ച നടന്നു. ഇതിനെ തുടർന്ന് നൽകിയ മുന്നറിയിപ്പാണ് അവഗണിച്ചത്. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഒരു നീക്കവും നടത്തുന്നില്ലെന്നും, ചർച്ചകൾ നടത്തിയെന്ന് പറയുന്നത് കളവാണെന്നും യൂണിയൻ ജനറൽ സെക്രട്ടറി ആരോപിച്ചു. ഷെൽഫോർഡ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന പ്രമുഖ ആശുപത്രിയിലെ 10 ചീഫ് നേഴ്‌സുമാർ ഒത്തുതീർപ്പാക്കാതെ മുന്നോട്ട് പോയാൽ രോഗികൾ ദുരിതത്തിലാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഇംഗ്ലണ്ടിലെ പതിനായിരക്കണക്കിന് നേഴ്‌സുമാരും ആംബുലൻസ് തൊഴിലാളികളും തിങ്കളാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക് നടത്തി. രോഗികളുടെ അവസ്ഥ കണക്കിലെടുത്തെങ്കിലും സർക്കാർ സമവായ ശ്രമം നടത്തണമെന്നായിരുന്നു യൂണിയന്റെ അഭ്യർത്ഥന. രോഗികളുടെ അവസ്ഥ സംബന്ധിച്ച് ആശങ്ക ഉണ്ടെന്നും, അതിനാൽ അടിയന്തിര നടപടി ഉണ്ടാകണമെന്നും അവർ പറഞ്ഞു.

ചൊവ്വാഴ്ച നേഴ്‌സുമാർ പണിമുടക്ക് തുടരുകയാണ്, ഫിസിയോതെറാപ്പിസ്റ്റുകൾ വ്യാഴാഴ്ചയും. ആംബുലൻസ് ജീവനക്കാർ വെള്ളിയാഴ്ചയാണ് സമരത്തിലേർപ്പെടുന്നത്. ഇത്രയധികം മോശം സാഹചര്യത്തിൽ രോഗികൾ പ്രതിസന്ധിയിലാകും എന്നുള്ള കാര്യം വ്യക്തമാണ്. പിന്നെയും സർക്കാർ വാശി കാണിക്കുന്നതിനെയാണ് യൂണിയൻ വിമർശിക്കുന്നത്. ഇംഗ്ലണ്ടിലെ 47,000 നേഴ്‌സുമാരാണ് ആശുപത്രികളിൽ ജോലി ചെയ്യുന്നത്. ആരോഗ്യകരമായ ചർച്ചകൾ നടത്തി സമരം പിൻവലിക്കാൻ യൂണിയൻ തയാറാകണമെന്നാണ് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറയുന്നത്.