ഡൽഹി മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) ഞായറാഴ്‌ച അറസ്‌റ്റ് ചെയ്‌തു. ഉപമുഖ്യമന്ത്രി സിബിഐ ആസ്ഥാനത്താണ് നിലവിൽ ഉള്ളത്. ദേശീയ തലസ്ഥാനത്തെ പുതിയ എക്സൈസ് നയം രൂപീകരിക്കുന്നതിലും, നടപ്പാക്കിയതിലും ഉണ്ടായ ക്രമക്കേടുകളും അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു.

ഒടുവിൽ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആം ആദ്‌മി പാർട്ടി (എഎപി) നേതാവിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. അതേസമയം, ഏതാനും മാസങ്ങൾ ജയിലിൽ കഴിയാൻ താൻ തയ്യാറാണെന്ന് സിസോദിയ നേരത്തെ പറഞ്ഞിരുന്നു.

“ദൈവം നിങ്ങളോടൊപ്പമുണ്ട് മനീഷ്. ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങൾക്കൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജയിലിൽ പോകുന്നത് ശാപമല്ല, മഹത്വമാണ്. താങ്കൾ വേഗം ജയിലിൽ നിന്ന് മടങ്ങിവരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കുട്ടികളും മാതാപിതാക്കളും ഡൽഹിയിലെ എല്ലാവരും നിങ്ങൾക്കായി കാത്തിരിക്കും” മന്ത്രിയെ പിന്തുണച്ച് എഎപി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.

ഡൽഹി മദ്യനയ കേസ്

എഎപിയുടെ ഡൽഹി എക്‌സൈസ് നയം 2021-22 കഴിഞ്ഞ വർഷം ജൂലൈ 31ന് റദ്ദാക്കിയതുമുതൽ, പല മുതിർന്ന എഎപി നേതാക്കളും അവരുടെ അടുത്ത അനുയായികളും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും (ഇഡി) സിബിഐയുടെയും അന്വേഷണം നേരിടുകയാണ്. പുതിയ നയം റദ്ദാക്കിയ ശേഷം, 2020 നവംബർ 17ന് പ്രാബല്യത്തിൽ വന്ന ‘പഴയ എക്സൈസ് നയം’ തിരികെ കൊണ്ടുവരാൻ ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നു.

എഎപിയുടെ നടപടിയെത്തുടർന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന, എക്‌സൈസ് നയം നടപ്പാക്കിയതിലെ ചട്ടലംഘനങ്ങളും നടപടിക്രമങ്ങളിലെ പിഴവുകളും സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തിരുന്നു.

സിബിഐ പ്രതികളാക്കിയിട്ടില്ലാത്ത ഉപമുഖ്യമന്ത്രിയുടെ വീടുൾപ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒന്നിലധികം തവണ പരിശോധന നടത്തിയിരുന്നു. അഴിമതി ആരോപണത്തെച്ചൊല്ലി എഎപിയും ബിജെപിയും തമ്മിലുള്ള തർക്കം ഇപ്പോഴും തുടരുകയാണ്.