ന്യൂഡൽഹി∙ യമുന നദിയിലെ ജലനിരപ്പ് 45 വർഷത്തിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ. 207.55 മീറ്ററാണ് ഇപ്പോൾ ജലനിരപ്പ്. 45 വർഷം മുൻപ് 207.49 മീറ്റർ വരെയാണ് ജലനിരപ്പ് ഉയർന്നത്. നദീതീരത്തെ വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ഡൽഹിയിൽ പലഭാഗത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടിൽനിന്ന് കൂടുതൽ വെള്ളം ഒഴുക്കരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് പ്രളയമുണ്ടാകുന്നത് ലോകത്തിനു നല്ല സന്ദേശമായിരിക്കില്ല നൽകുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ കേജ്‌രിവാൾ പറഞ്ഞു.

‘‘ഹത്നികുണ്ഡ് അണക്കെട്ടിൽനിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണം. വരും ആഴ്ചകളിൽ ഡൽഹിയിൽ ജി20 യോഗം നടക്കാൻ പോകുകയാണ്. ദുരന്തത്തിൽനിന്നു ജനത്തെ ഒരുമിച്ചുനിന്നു രക്ഷിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം.

രണ്ട് ദിവസമായി ഡൽഹിയിൽ മഴ പെയ്യുന്നില്ലെങ്കിലും യമുനയിലെ ജലനിരപ്പ് ഉയരുകയാണ്. ഹത്നികുണ്ഡ് ബാരേജിൽനിന്ന് വെള്ളം ഒഴുക്കിവിടുന്നതുകൊണ്ടാണ് ജലനിരപ്പ് കുറയാത്തത്. അതിനാൽ കേന്ദ്രം അടിയന്തരമായി വിഷയത്തിൽ ഇടപെടണം’’– കേജ്‌രിവാൾ ആവശ്യപ്പെട്ടു. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം വിളിച്ചു.

പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാംപുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകള്‍ ഡല്‍ഹി സര്‍ക്കാര്‍ തുറന്നു. വെള്ളക്കെട്ടുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ദ്രുതഗതിയില്‍ പരിഹരിക്കുമെന്നും അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി.