തമിഴ്നാട്ടില്‍ വീണ്ടും ജാതിവിവേചനം. ശ്മശാനം അനുവദിക്കാതെ, മഴയില്‍ കുതിര്‍ന്ന ദലിതനായ മധ്യവയസ്‌കന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. മുന്നാക്ക വിഭാഗക്കാര്‍ ശമ്ശാനം അനുവദിക്കാത്തതിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസ് എടുത്തിട്ടില്ല.

മധുരയിലെ പേരായുര്‍ ഗ്രാമത്തിലെ ദലിതര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഗ്രാമവാസിയായ ഷണ്‍മുഖവേലിന്‍റെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ മഴ കൂടി. പാതി കത്തിയ മൃതദേഹം സംസ്കരിക്കാന്‍ സമീപത്തെ ശമ്ശാനത്തില്‍ ഇടം ചോദിച്ചെങ്കിലും ലഭിച്ചില്ല. വീണ്ടും കേണപേക്ഷിച്ചെങ്കിലും മുന്നാക്ക വിഭാഗക്കാര്‍ ശ്മശാനം നല്‍കിയില്ല. മഴ പെയ്തൊഴിയുന്നത് വരെ ഷണ്‍മുഖവേലിന്‍റെ മൃതദേഹം പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മൂടി. ഒടുവില്‍ മഴയില്‍ കുതിര്‍ന്ന മൃതദേഹം മറ്റു വഴികളില്ലാതെ ഇവര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.

ഷണ്‍മുഖവേലിന്‍റെ കുടുംബം പേരായുര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ തയാറായിട്ടില്ല. മുന്നാക്ക വിഭാഗക്കാരുടെ ശ്മശാനത്തില്‍ ഇടം ചോദിച്ചതാണ് പ്രശ്മനമായതെന്ന നിലപാടിലാണ് പൊലീസ്. ദിവസങ്ങള്‍ക്ക് മുമ്പാണ് മുന്നാക്ക വിഭാഗം ശ്മശാനത്തിലേക്കുള്ള വഴിയടച്ചതോടെ ദളിതന്‍റെ മൃതദേഹം പാലത്തിലൂടെ കെട്ടിയിറക്കി വെല്ലൂരില്‍ സംസ്കരിച്ചത്. സര്‍ക്കാര്‍ നടപടി കാര്യക്ഷമല്ലെന്ന കോടതി വിമര്‍ശനങ്ങള്‍ക്കിടെയിലും ജാതി വിവേചനത്തിന്‍റെ പേരില്‍ തമിഴകം വീണ്ടും തലകുനിക്കുകയാണ്.