ദേവനന്ദ എന്ന കുഞ്ഞിനെ തിരോധാനവും ആറ്റിൽ മരിച്ച് കിടന്നതും ഞെട്ടലോടെയാണ്‌ കേരളം കേട്ടത്. മരണം കൊലപാതകമെന്ന സൂചനയിലേക്ക് ബന്ധുക്കളും നാട്ടുകാരും തറപ്പിച്ച് പറയുമ്പോൾ കേസിൽ വഴിതിരിവുണ്ടാക്കുന്ന തെളിവുകൾ പുറത്ത് വന്നിരിക്കുന്നു. ദേവനന്ദയുടെ വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടു പോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു.

ദേവനന്ദനയുമായി അടുത്ത പരിചയവും ബന്ധവും ഉള്ള ഒരാളിലേക്കാണ്‌ അന്വേഷണം എത്തുക. ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ സംശയിക്കുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആ ഒരാളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. കസ്റ്റഡിയില്‍ എടുത്തിട്ടില്ലെങ്കിലും പൊലീസിന്റെ കണ്ണുകള്‍ ഇയാള്‍ക്ക് പിന്നിലുണ്ട്. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാല്‍ കുട്ടിയുമായി നല്ല അടുപ്പമുള്ളയാളാണ്.കരയുക പോലും ചെയ്യാതെ ഇയാൾക്കൊപ്പം കുഞ്ഞ് പോകണം എങ്കിൽ അത്ര പരിചയം ഉണ്ടാകണം. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 100 മീറ്ററോളം ദൂരം നടന്ന് ആറ്റിന്‍കരയില്‍ എത്തിയതെങ്ങനെയെന്നതില്‍ ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു.

തിരോധാനത്തിന് തൊട്ട് മുന്‍പ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നിരുന്നു. അവിടെ നിന്ന് ധന്യ വഴക്കുപറഞ്ഞാണ് തിരികെ അയച്ചത്. ഇതിന് ശേഷം ആരുടെയോ സാന്നിദ്ധ്യം വീട്ടില്‍ ഉണ്ടായിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ക്ക് ബലം വയ്ക്കുകയാണ്. നിരപരാധികള്‍ക്ക് വേദനയുണ്ടാകാത്ത വിധം ശാസ്ത്രീയമായ തെളിവെടുപ്പും ചോദ്യം ചെയ്യലും മതിയെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെയും അതീവ രഹസ്യമായി നിരീക്ഷിക്കുകയാണ് അന്വേഷണ സംഘം.

ദേവനന്ദയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചാണ് പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാള്‍ കുട്ടിയെ എടുത്തുകൊണ്ടുപോയാല്‍ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പൊലീസ് അതീവ ഗൗരവമായി എടുത്തിട്ടുണ്ട്.

വീട്ടിലെ ഹാളില്‍ മൂന്ന് മാസം പ്രായമുള്ള അനുജന്‍ ദേവദത്തിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അപ്രത്യക്ഷമായത് തുടക്കംമുതല്‍ വലിയ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. കുറ‌ഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതില്‍ പൊലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കുട്ടിയുടെ തിരോധാനത്തിന് ശേഷം ഇവരുടെ പെരുമാറ്റം, ഫോണ്‍ കാളുകള്‍, പ്രദേശത്തെ സാന്നിദ്ധ്യം എന്നിവയൊക്കെ അന്വേഷണ സംഘം സസൂക്ഷ്മം വിലയിരുത്തുകയാണ്.

ദേവനന്ദ മുന്‍പ് രണ്ട് തവണ വീട്ടില്‍ നിന്നിറങ്ങി നടന്നിട്ടുണ്ടെന്നത് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷം കുട്ടിയ്ക്ക് രക്ഷിതാക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും നല്ല രീതിയില്‍ ഉപദേശം ലഭിച്ചിരുന്നു. പിന്നീട് പക്വതയോടെ മാത്രമാണ് കുട്ടി എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നത്.

കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് ഏകദേശ വ്യക്തത കൈവരികയും ചെയ്തു. എന്നാല്‍ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് കുട്ടി മരിച്ചതെന്നതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്. കാണാതായി മിനിട്ടുകള്‍ക്കകംതന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോള്‍ത്തന്നെ തെരച്ചിലും നടത്തി. എന്നിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് വിളിപ്പാടകലെത്തന്നെയാണ്. സംശയങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് അന്വേഷണ സംഘം.

പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് അന്വേഷണ സംഘത്തിന്റെ പക്കലുള്ളത്. കുട്ടിയുടെ ശരീരത്ത് പ്രത്യേക തരത്തില്‍ അടയാളങ്ങളൊന്നും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുമില്ല. പുഴയിലേക്ക് കുട്ടി സ്വയം വീണതോ കൊണ്ടിട്ടതോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ വിദഗ്ധ സംഘം ഇളവൂരിലെത്തുന്നുണ്ട്. ഇന്ന് രാവിലെ ഫോറന്‍സിക് സര്‍ജന്‍മാരുടെ സംഘം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സന്ദര്‍ശനം മറ്റന്നാളത്തേക്ക് മാറ്റി. ഇവരെത്തിയാല്‍ ശാസ്ത്രീയമായ അന്വേഷണത്തിന് സഹായകരമാകും.