കൊച്ചി വരാപ്പുഴ സ്വദേശി ശിവകുമാര്‍ വിശ്വനാഥനെയും‍, തിരുവനന്തപുരം കുന്നുകുഴി സ്വദേശി നെവില്‍ ഗ്രിഗറി ബ്രൂസിനെയും കൊലപ്പെടുത്തി വനമേഖലയിലെ ക്വാറിയില്‍ തള്ളിയിട്ടു മൂന്നു ദിവസം പിന്നിടുകയാണ്. ഇരുവരും താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയ സേലം മേട്ടൂര്‍ സ്വദേശിയെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണു നിലവില്‍ അന്വേഷണം മുന്നോട്ടു പോകുന്നത്. സേലം എ.വി.ആര്‍. സര്‍ക്കിളിലെ ശരവണ ഡീലക്സ് എന്ന ഹോട്ടലില്‍ നാലുദിവസം ഇവര്‍ തങ്ങിയതായി കണ്ടെത്തി.

നിരവധി പേര്‍ ഇരുവരെയും കാണാന്‍ ഹോട്ടലില്‍ വന്നിരുന്നു എന്നാണ് ജീവനക്കാരുടെ മൊഴി. ഒന്നില്‍കൂടുതല്‍ പേര്‍ ഇവര്‍ക്കൊപ്പം താമസിക്കുകയും ചെയ്തു. ഇവരെയെല്ലാം തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്.കാറില്‍ നിന്നു ലഭിച്ച ഫോണുകളില്‍ നിന്നാണ് അക്രമി സംഘത്തിലെ പ്രധാനി മലയാളിയാണന്ന സൂചന പൊലീസിനു കിട്ടിയത്.

കൊച്ചിയിലെെത്തിയ തമിഴ്നാട് പൊലീസ് സംഘം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കും. അതേ സമയം കൃത്യമായ ആസൂത്രണത്തോടെയാണ് ഇരട്ടകൊലപാതകമെന്നു സ്ഥിരീകരിച്ചു. മറ്റൊരു സ്ഥലത്തുവച്ചു കൊലപ്പെടുത്തിയതിനു ശേഷം രക്തക്കറകള്‍ തുടച്ചു വൃത്തിയാക്കി കിടക്കവിരിയില്‍ പൊതിഞ്ഞാണു ധര്‍മ്മപുരിയിലെ വനമേഖലയിലെ ക്വാറിയില്‍ ഉപേക്ഷിച്ചത്. യാത്രക്കിടയില്‍ വിശ്രമിക്കാനായി വാഹനം ഒതുക്കിയതാണെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ കാറ് ദേശീയപതയ്ക്ക് അരികില്‍ ഉപേക്ഷിച്ചു. ഫോണുകളും താക്കോലും കാറില്‍ ഉപേക്ഷിച്ചതും തെറ്റിധരിപ്പിക്കാനാണന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.