ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ശ്രീലങ്കയുമായി ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം മൂന്നു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇരുടീമും മാറ്റുരയ്ക്കുന്നുണ്ട്. ഇതിനിടെയാണ് ഒരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്.

ഇന്ത്യയും ലങ്കയും തമ്മില്‍ പഞ്ചാബിലെ മൊഹാലിയില്‍ ഡിസംബര്‍ 13നു നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം ധോണി വിരമിക്കുകയാണെന്നതാണ് ഈ വാര്‍ത്ത. വാര്‍ത്ത കേട്ട ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളും ഞെട്ടലിലാണ്. അടുത്ത ഏകദിന ലോകകപ്പ് വരെ ധോണി ക്രിക്കറ്റില്‍ തുടരുമെന്ന് കണക്കുകൂട്ടിയവരെ സ്തബ്ധരാക്കുന്നതായിരുന്നു ഈ വാര്‍ത്ത.

എന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ ആശങ്കപ്പെട്ടതു പോലെയല്ല കാര്യങ്ങളെന്ന് പിന്നീട് വ്യക്തമായി. ധോണി വിരമിക്കുന്നുവെന്നത് സത്യമാണ്, എന്നാല്‍ അത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണിയല്ലെന്നതാണ് യാഥാര്‍ഥ്യം.

മൊഹാലി പോലീസില്‍ കഴിഞ്ഞ 10 വര്‍ഷമായി സേവനമനുഷ്ടിക്കുന്ന സ്‌നിഫര്‍ ഡോഗായ ധോണിയാണ് വിരമിക്കുന്നത്. ഇന്ത്യയും ലങ്കയും തമ്മിലുള്ള രണ്ടാമത്തെ ഏകദിനത്തില്‍ കൂടി ധോണിയുടെ സേവനം പോലീസ് ഉപയോഗിക്കും. തുടര്‍ന്ന് ഇവനെ ഒഴിവാക്കാനാണ് മൊഹാലി പോലീസ് തിരുമാനിച്ചിരിക്കുന്നത്.

മൂന്നു വയസ്സ് മുതല്‍ മൊഹാലി പോലീസിനായി ജോലി ചെയ്തു വരികയായിരുന്നു ധോണി. നിരവധി സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ധോണി പോലീസിനു മുതല്‍ക്കൂട്ടായിട്ടുണ്ട്.