ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വംശീയ വിദ്വേഷം നിറഞ്ഞ കത്തിന്റെ അന്വേഷണത്തിന് പിന്നാലെ ലേബർ പാർട്ടി എംപി ഡയാൻ ആബട്ടിനെ സസ്പെൻഡ് ചെയ്തതായി പാർട്ടി അറിയിച്ചു. വിവാദ പരാമർശം അടങ്ങിയ കത്ത് ഞായറാഴ്ച ആണ് പ്രസിദ്ധീകരിക്കപ്പെട്ടത്. തൻറെ പരാമർശങ്ങൾ പിൻവലിക്കുന്നതായി അറിയിച്ചുകൊണ്ട് ഡയാൻ പിന്നീട് ട്വീറ്റ് ചെയ്തു. തൻെറ പ്രസ്‌താവനയിൽ മറ്റുള്ളവർക്ക് ഉണ്ടായ വേദനയ്ക്ക് താൻ ക്ഷമ ചോദിക്കുന്നുവെന്നും ട്വീറ്റിൽ പറയുന്നു. അതേസമയം ഡയാൻ ആബട്ടിൻെറ പ്രസ്‌താവന കുറ്റകരമാണെന്ന് ലേബർ പാർട്ടി പറഞ്ഞു.

ഡയാൻ ആബട്ടിൻെറ വിവാദ പരാമർശം ഇങ്ങനെ: “പ്രീ-സിവിൽ അമേരിക്കയിൽ ഐറിഷ്, ജൂത വംശജർക്ക് ബസിന്റെ പിൻഭാഗത്ത് ഇരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. വർണ്ണവിവേചനം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഈ വിഭാഗങ്ങൾക്ക് വോട്ടുചെയ്യാൻ സാധിച്ചിരുന്നു. അടിമത്തത്തിന്റെ കാലഘട്ടത്തിൽ അടിമക്കപ്പലുകളിൽ വെള്ളക്കാർ ആരും ഉണ്ടായിരുന്നില്ല. വംശീയത നിറമുള്ള ആളുകളെ മാത്രമേ ബാധിക്കുകയുള്ളൂ എന്ന വീക്ഷണത്തെ ചോദ്യം ചെയ്യുന്ന ഗാർഡിയനിലെ ഒരു ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അവർ.” മിസ് ആബട്ടിന്റെ കത്തിനെ തീർത്തും വർണ വിവേചനം നിറഞ്ഞ കത്ത് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ജൂവ്സ് ബോർഡ് ഓഫ് ഡെപ്യൂട്ടീസ് രംഗത്തു വന്നു.

പ്രസ്താവനയ്ക്ക് പിന്നാലെ തൻെറ പരാമർശം മൂലം ആർക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നതായി അവർ പറഞ്ഞു. വംശീയത പല വിഭാഗങ്ങളും പല തലത്തലാണ് അനുഭവിച്ചിരുന്നതെന്നും ഐറിഷ്, ജൂത വംശജർക്ക് അവരുടേതായ രീതിയിൽ ഭീകരമായ അനീതികൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡയാൻ ആബട്ടിൻെറ അഭിപ്രായങ്ങളെ ലേബർ പാർട്ടി പൂർണ്ണമായും അപലപിക്കുന്നതായി ലേബർ പാർട്ടി വക്താവ് പറഞ്ഞു.