നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന ദിലീപിന്റെ പരാതി നുണയാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയിലാണ് ദിലീപും സംവിധായകന്‍ നാദിര്‍ഷയും ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
വിഷ്ണു നാദിര്‍ഷയെ വിളിച്ച് മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നും തന്നില്ലെങ്കില്‍ ദിലീപിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ദിലീപ് നല്‍കിയ പരാതി. പരാതിക്ക് തെളിവായി ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡും നല്‍കിയിരുന്നു.
പരാതി പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആലുവയില്‍ നിന്നെടുത്ത ഒരു എയര്‍ടെല്‍ നമ്പറില്‍ നിന്നാണ് കോള്‍ വന്നതെന്നു കണ്ടെത്തി. നമ്പര്‍ ആക്ടീവായ ദിവസം തന്നെയാണ് വിളിച്ചത്.