മൂലമറ്റത്തിനടുത്ത് അപകടത്തില്‍പ്പെട്ടത് തന്റെ കാരവന്‍ അല്ലെന്ന് നടന്‍ ദിലീപ്. ജാവേദ് ചെമ്പ് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് മറിഞ്ഞ കാരവന്റെ ഉടമയെന്നും സിനിമകളുടെ സെറ്റില്‍ വാടകയ്ക്ക് നല്‍കുന്നതാണിതെന്നും ദിലീപ് വ്യക്തമാക്കി. കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ തങ്ങള്‍ ഈ കാരവന്‍ ഉപയോഗിച്ചിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.മറിഞ്ഞത് ദിലീപിന്റെ കാരവന്‍ ആണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി ദിലീപ് രംഗത്തെത്തിയത്.

ദിലീപ് പറയുന്നത് ഇങ്ങനെ:

പ്രിയപ്പെട്ടവരെ, ഇന്ന് മൂലമറ്റത്തിനടുത്തുവച്ച് ഒരു കാരവന്‍ അപകടത്തില്‍ പെട്ടു, ഈ കാരവന്‍ എന്റേതാണു എന്നമട്ടില്‍ സോഷ്യല്‍ മീഡിയായിലും, എന്നെ ‘ഒരുപാട് ‘സഹായിക്കുന്ന ചില പത്രങ്ങളുടെ ഓണ്‍ലൈന്‍ പേജുകളിലും വാര്‍ത്തകള്‍ വരുന്നതായും, അതിനു സോഷ്യല്‍ മീഡിയായില്‍ മുഖമില്ലാത്ത ‘ചില മാന്മ്യാര്‍ ‘വേണ്ട രീതിയില്‍ പ്രചരണം നടത്തുന്നതായും അറിഞ്ഞു. അതുകൊണ്ട് എല്ലാവരുടേയും അറിവിലേക്കായ് പറയുന്നു.

എനിക്ക് സ്വന്തമായ് കാരവനില്ല. മറിഞ്ഞ കാരവാന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡകഷന്‍ കണ്‍ട്രോളറാണ്. സിനിമകളുടെ സെറ്റില്‍ വാടകയ്ക്കു നല്‍കുന്നതാണിത്. ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഈ കാരവന്‍ ഞങ്ങള്‍ ഉപയോഗിച്ചിരുന്നു. ഈശ്വരകൃപയാല്‍ അതില്‍ ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നതാണു എന്നെ സംബന്ധിച്ച് ആശ്വാസം. എല്ലാവര്‍ക്കും ഉയര്‍ത്തേഴുന്നേല്‍പ്പിന്റെ വിശുദ്ധ ഈസ്റ്റര്‍ ആശംസകള്‍ .