കൊച്ചി: ദിലീപിനെതിരായുള്ള കുറ്റപത്രം വളരെ വേഗത്തില്‍ സമര്‍പ്പിക്കാന്‍ പോലീസ് നീക്കം. ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പോലീസ് നടപടികള്‍. ബലാല്‍സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീക്കാന്‍ ശ്രമിക്കുമെന്നതിനാലാണ് സ്വാഭാവിക ജാമ്യം പോലും തടയുന്ന വിധത്തില്‍ കുറ്റപത്രം നേരത്തേ സമര്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.

പ്രതി അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഇല്ലെങ്കില്‍ പ്രതിക്ക് ജാമ്യം നല്‍കും. ദിലീപിനെതിരായ കുറ്റപത്രം ഈ മാസം അവസാനം തന്നെ സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തില്‍ ചേര്‍ത്തിരുന്നു. കുറ്റപത്രം തയ്യാറാക്കുന്നത് വേഗത്തിലാക്കാനാണ് ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്.

നടിയെ ആക്രമിച്ച കേസ്, അതിനു പിന്നിലെ ഗൂഢാലോചന എന്നിവയ്ക്ക് വ്യത്യസ്ത കുറ്റപത്രങ്ങളാണ് തയ്യാറാക്കുന്നത്. ഇതനായുള്ള സാക്ഷിമൊഴികള്‍ പോലീസ് ശേഖരിച്ചു വരികയാണ്. കേസില്‍ 11-ാം പ്രതിയായാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെങ്കിലും കുറ്റപത്രത്തില്‍ രണ്ടാം പ്രതിയാകും. ഹൈക്കോടതിയില്‍ ദിലീപിനായി പുതിയ അഭിഭാഷകനാണ് ഇനി ജാമ്യ ഹര്‍ജി നല്‍കുക.