ഇന്ന് ലോക വനിതാ ദിനം. സ്ത്രീജനങ്ങൾക്ക് തുല്യ പരിഗണ അതുമല്ലെങ്കിൽ ജെൻഡർ വേർതിരിവ് ഇല്ലാതാക്കാൻ ഒരു ദിവസം. അതെ ഇന്ന് ലോക വനിതാദിനത്തിൻെറ ഇരുപത്തിയഞ്ചാം വാർഷികം കൂടിയാണ്. ലോകത്തെ കൊറോണ വൈറസ് പിടികൂടിയിരിക്കുന്നു സമയം.. ഏറ്റവും കൂടുതൽ സംസാരവിഷയമായ ഈ രോഗം മനുഷ്യ കുലത്തെ ഒന്നാകെ പേടിപ്പെടുത്തുമ്പോൾ ഇതൊന്നും വകവയ്ക്കാതെ തന്റെ രോഗികളെ പരിചരിക്കുന്ന നേഴ്‌സുമാർ സ്വയം ത്യാഗമാണ് എന്നത് ആരും അധികം ചിന്തിക്കുന്നില്ല എന്നത് ഒരു വാസ്തമാണ്. നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയുടെ കഥ നാമെല്ലാവരും കണ്ടതാണ് കേട്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ വാർത്ത ചാനലുകളിൽ ഒന്നായ ബിബിസി യിൽ പോലും നമ്മുടെ മന്ത്രിയായ ഷൈലജ ടീച്ചറും നേഴ്‌സുമാരും നിറഞ്ഞു നിന്നു എന്നത് വനിതാദിനമായ ഇന്ന് ഓർക്കേണ്ടതാണ്. ഇത്തരുണത്തിൽ മലയാളികൾക്ക് അഭിമാനമായ ഒരു നേഴ്സിന്റെ വിജയങ്ങളുടെ വിശേഷങ്ങളുമായി വനിതാദിനം നിങ്ങൾക്കായി സമർപ്പിക്കുന്നു.

അവാർഡുകൾ ഒരു പുത്തരിയല്ല ഡിനു ജോയിയെ സംബന്ധിച്ചു. എന്നാൽ ഇതൊന്നും ഈ നേഴ്‌സിനെ അഹകാരിയാക്കിയില്ല എന്നതിനുപരിയായി കൂടുതൽ വിനീതയാവുകയാണ് ചെയ്തത്. എല്ലാത്തിനും പിന്തുണയുമായി ഭർത്താവ് ജോബി… പഠനത്തിനും കുഞ്ഞു കുട്ടിക്കുമിടയിൽ ഉറക്കം പോലും നഷ്ടപ്പെട്ട സമയങ്ങളിൽ… കട്ടൻ കാപ്പിയും ഉണ്ടാക്കി നൽകുന്ന ഒരു ഭർത്താവ്… എല്ലാ പുരുഷൻമാരുടെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ എന്ന സങ്കൽപ്പം തിരുത്തിയ കേരളത്തിലെ പുരുഷ കേസരി… ഒരു യഥാർത്ഥ കുടുംബ നാഥൻ.. ഡിനു എല്ലാ വേദികളിലും ഉരുവിടുന്ന ഒരു പേര്… തന്റെ പിതാവ് നഷ്ടപ്പെട്ടു എങ്കിലും ജീവിതത്തിൽ തളരാതെ മുൻപോട്ടു നീങ്ങുന്നു… കുട്ടികൾ ഒക്കെയായില്ലേ പഠനം നിർത്തിക്കൂടെ എന്ന് ചോദിച്ചവരോട് ചെറു പുഞ്ചിരിയോടെ മറുപടി പറഞ്ഞ നേഴ്‌സായ ഡിനു.. ഇപ്പോൾ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് (topic Prevention of sexual abuse among adolescents- The World Health Organization (WHO) defines an adolescent as any person between ages 10 and 19.) നേടാനുള്ള അവസാന ലാപ്പിൽ ആണ് ഡിനു. തന്റെ ജീവിതാനുഭവങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ കാണാം. കേരളത്തിലെ പതിനാല് ജില്ലകളിലും ഓടിനടന്ന് പല ക്ലാസ്സുകളും എടുക്കുന്ന ഡിനു മലയാളം യുകെയോട് പറഞ്ഞത് മറ്റൊരു നേഴ്സിന്‌ ഇത് പ്രചോദനമായാൽ സന്തോഷമായി എന്നാണ്…

[ot-video][/ot-video]

പ്രൊഫഷണൽ കോഴ്സിന് ഇതുവരെ ആരും പോയിട്ടില്ലാത്ത സാധാരണ കുടുംബത്തിൽ നിന്ന് രണ്ടു വയസ്സുള്ള കുട്ടിയെ വീട്ടിലാക്കി 50 കിലോമീറ്ററോളം യാത്ര ചെയ്താണ് ഡിനു എം ജോയ് എം എസ് സി നേഴ്സിങ് പഠനം പൂർത്തിയാക്കിയത്. എത്രയധികം പഠിച്ചിട്ടും അവസരങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിക്കാരോട് ഡിനുവിന് പറയാനുള്ളത് ആയിരിക്കുന്ന ഇടങ്ങളിൽ തന്നെ ഉൾവലിഞ്ഞു നിന്നാൽ വളരാൻ സാധിക്കില്ല എന്നാണ്. സംസ്ഥാനത്തെ മികച്ച സ്റ്റാഫ് നേഴ്സ്നുള്ള സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് വിന്നർ ആണ് ഡിനു.

പാലായ്ക്ക് അടുത്തുള്ള ഉരുളി കുളം എന്ന കൊച്ചു ഗ്രാമത്തിലാണ് ഡിനു ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് വീടിനടുത്തുള്ള ഗവൺമെന്റ് എയ്ഡഡ് സ്കൂളിൽ ആണ്. ഉന്നതവിദ്യാഭ്യാസം എന്തുവേണമെന്നറിയാതെ നിന്നപ്പോൾ അമ്മയുടെ സഹോദരിയായ സിസ്റ്റർ എൽസി ആണ് ഈ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. അങ്ങനെ പ്രീ ഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് തെരഞ്ഞെടുക്കുകയും ഉന്നത മാർക്കോടെ നേഴ്സിങ്ങിന് പ്രവേശിക്കുകയും ചെയ്തു. രോഗികളെ എങ്ങനെ പരിചരിക്കാം എന്നതിനെപ്പറ്റിയും, രോഗങ്ങളുടെ വിശദാംശങ്ങളെ പറ്റിയും കൂടുതൽ പഠിക്കാനുള്ള താല്പര്യം ഉണ്ടായിരുന്നു. ഉയർന്ന മാർക്കോടെ നേഴ്സിങ് പാസായി. ശേഷം വിവാഹം. പെരിങ്ങോലത്തെ ജോബി ജോസഫ് ആണ് ഭർത്താവ്. രണ്ട് കുട്ടികളുണ്ട്. കൂടുതൽ പഠിക്കണമെന്ന് താൽപര്യമുണ്ടായിരുന്നു. പക്ഷേ ഒരു നഴ്സിംഗ് ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. പിഎസ് സ്സിയുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ കൂടുതൽ സാദ്ധ്യതകൾ തിരിച്ചറിഞ്ഞു പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റിൽ വന്നിട്ടും ടീച്ചറായി നിൽക്കണോ അതോ ജോലിയിൽ പ്രവേശിക്കണോ എന്നതിൽ സംശയം ഉണ്ടായിരുന്നു. ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും, പിന്നീട് അതിൽ സന്തോഷം കണ്ടെത്തി. എങ്കിലും കൂടുതൽ പഠിക്കാൻ ഉള്ള താത്പര്യം കാരണം എം എസ് സി എൻട്രൻസ് എഴുതി.രണ്ട് വയസുള്ള കുട്ടി ഉണ്ടായിരിക്കുന്ന സമയത്ത് ദീർഘദൂരം യാത്ര ചെയ്താണ് രണ്ടുവർഷം പഠിച്ചത്. ഒരുപാട് പഠിക്കാനും പേപ്പർ പ്രേസന്റ്റേഷനുകളും  അസൈമെന്റ് കളും ഉണ്ടായിരുന്നു, രാത്രി രണ്ടു മണിക്കൂർ ഒക്കെയാണ് ഉറങ്ങാൻ ലഭിച്ചത്. പഠനത്തിൽ ഗ്യാപ് ഉണ്ടായത് കൊണ്ട് ബുദ്ധിമുട്ട് നേരിട്ടു. കുട്ടിയെയും കുടുംബത്തെയും വീട്ടിൽ നിർത്തി ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ ഒരുക്കമായിരുന്നില്ല. ഇത്ര കഷ്ടപ്പെട്ട് പഠിക്കേണ്ട ആവശ്യമില്ല എന്ന് കുടുംബവും സുഹൃത്തുക്കളും ഒരേ ശബ്ദത്തിൽ പറഞ്ഞു. പാസ് ആകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു.എം ജി യൂണിവേഴ്സിറ്റിയിലെ റാങ്ക് ഹോൾഡർ ആയിട്ടാണ് പാസായത്. തിരികെ സ്റ്റാഫ് നേഴ്സ് ആയി ജോലിയിൽ പ്രവേശിച്ചു. എം എസ് സി നേഴ്സിങ് കഴിഞ്ഞ 53 പേർ ചേർന്ന അസോസിയേഷൻ ഉണ്ടാക്കി ഉന്നത തലത്തിൽ ശ്രദ്ധയാകർഷിച്ചു.

അങ്ങനെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ആർദ്രം മിഷൻ പോലെയുള്ള പദ്ധതിയിൽ അവരെ ട്രെയിൻ നേഴ്സ്മാരായി എടുത്തു. പിന്നീട് പല ജില്ലകളിലായി പല ക്ലാസ്സുകളിലും ട്രെയിനർ ആയി പോകാൻ സാധിച്ചിട്ടുണ്ട്. പിന്നീട് പി എസ് ടു ആൻഡ് എഴുതുകയും അഡോളസൻസ് ഹെൽത് എന്ന വിഷയത്തിൽ റിസർച്ച് ആരംഭിക്കുകയും ചെയ്തു. അങ്ങനെ സ്കൂളുകളിലും ക്ലാസെടുക്കാൻ അവസരങ്ങൾ ലഭിച്ചു തുടങ്ങി. ആരോഗ്യസംബന്ധമായ എന്ത് വിഷയത്തിലും എവിടെയും ക്ലാസ്സ് എടുത്തു കൊടുക്കുന്ന മികവിലേക്ക് എത്തിച്ചേർന്നു. ഇത്തവണ ലഭിച്ച അവാർഡ് പോലും ആശുപത്രികളിൽ ഒതുങ്ങാതെ സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിച്ചതിന്റെ ഫലമാണ് എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. ധാരാളം വർഷങ്ങൾ പഠനത്തിനായി ചെലവിട്ട്, ഒടുവിൽ ആശുപത്രിയിൽ തന്നെ ഒതുങ്ങി പോകാതെ കൂടുതൽ സമൂഹത്തിലേക്ക് ഇറങ്ങണം എന്ന് സന്ദേശമാണ് ഡിനു എം ജോയ് നേഴ്‌സിങ് മേഖലയിലുള്ളവർക്ക് നൽകുന്നത്.