അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോകത്തു തന്നെ ആദ്യമായി കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ മാറുകയാണ്. മുൻഗണനാ ക്രമമനുസരിച്ച് വാക്‌സിൻ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ഇതോടൊപ്പം തന്നെ കോവിഡ് വാക്സിൻ സ്വീകർത്താക്കൾക്ക് രാജ്യത്ത് പുതിയ ഐഡി കാർഡ് നിലവിൽ വരുമെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അതുപോലെ തന്നെ സൂപ്പർമാർക്കറ്റ്, പബ്ബുകൾ തുടങ്ങിയ പൊതുഇടങ്ങളിലെ പ്രവേശനത്തിന് വാക്സിൻ സ്വീകരിച്ചു എന്നുള്ള ഐഡി കാർഡ് നിർബന്ധമാക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

നാളെ ഫൈസർ വാക്സിൻ വിതരണം ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവർക്ക് കാർഡുകൾ നൽകാൻ തുടങ്ങും. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിൻെറ കാർഡ് ഉപയോഗിച്ച് യുകെയിലെ ദശലക്ഷക്കണക്കിന് ആൾക്കാർക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെന്ന് വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവെർലി പറഞ്ഞു. ആത്യന്തികമായി ഈ കാർഡുകൾ ആളുകളുടെ ജീവിതത്തെയും സമ്പദ് വ്യവസ്ഥയും സാധാരണനിലയിലേക്ക് കൊണ്ടുവരാനായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ പ്രതിരോധ കുത്തിവെയ്പ്പിന് ശേഷം ലഭിക്കുന്ന കാർഡുകൾ വ്യാജമായി നിർമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ജനങ്ങളുടെ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്താൻ വാക്സിനേഷൻ കാർഡുകൾ ഉപയോഗിക്കപ്പെടില്ലെന്ന് ഗവൺമെൻറ് ഉറപ്പാക്കേണ്ടതുണ്ട് എന്ന് ടോറി മുൻ മന്ത്രി ഡേവിഡ് ജോൺസൺ ആവശ്യപ്പെട്ടു. വാക്സിനേഷനെ അനുകൂലിക്കുമ്പോഴും റസ്റ്റോറന്റോ തിയേറ്ററോ പോലുള്ള പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് കാർഡ് നിർബന്ധമാക്കുന്നതിനെ പലരും വിമർശനബുദ്ധിയോടെയാണ് സമീപിക്കുന്നത്.