രാജസ്ഥാനിലെ ഭരത്പുരില്‍ പട്ടാപ്പകല്‍ ഡോക്ടര്‍ ദമ്പതികളെ വെടിവച്ചുകൊന്നു. യുവതിയെയും കുഞ്ഞിനെയും ചുട്ടുകൊന്ന കേസില്‍ ജാമ്യത്തിലായിരുന്നു ദമ്പതികള്‍. കൊല്ലപ്പെട്ട യുവതിയുടെ സഹോദരനും ബന്ധുവാണ് ദമ്പതികളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഡോ.സുദീപ് ഗുപ്തയും ഭാര്യ ഡോ.സീമ ഗുപ്തയും യാത്ര ചെയ്യുകയായിരുന്ന കാര്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. വെള്ളഷര്‍ട്ട് ധരിച്ച് തുണികൊണ്ടു മുഖംമൂടിയ ആള്‍ കാറിന്റെ അടുത്തേക്ക് ചെന്ന് സംസാരിച്ചു. പിന്നാലെ അരയില്‍ നിന്ന് നാടന്‍തോക്ക് എടുത്ത് അഞ്ചുറൗണ്ട് വെടിയുതിര്‍ത്തു. ഡോക്ടര്‍ ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ടു. അക്രമികളില്‍ ഒരാള്‍ മുഖംമൂടി ധരിച്ചിരുന്നില്ല.

നാടിനെ നടുക്കിയ കൊലയ്‍ക്ക് പിന്നില്‍ പ്രതികാരമാണെന്നാണ് പൊലീസ് പറയുന്നത്. 2019ല്‍ 25 വയസുള്ള ദീപ ഗുര്‍ജര്‍ എന്ന യുവതിയെയും ആറുവയസുള്ള മകനെയും വീടുനുള്ളില്‍ തീകൊളുത്തി കൊന്ന കേസില്‍ പ്രതികളാണ് ഡോക്ടര്‍ ദമ്പതികള്‍. കൊല്ലപ്പെട്ട ദീപ ഗുജ്ജറിന്റെ സഹോദരന്‍ അനുജ് ഗുജ്ജറിന്റെ ബന്ധു മഹേഷുമാണ് ദമ്പതികളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. ഡോക്ടര്‍ സുദീപും ദീപയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇത് തിരിച്ചറിഞ്ഞ് ഭാര്യ സീമ തന്റെ അമ്മയ്‍ക്കൊപ്പം ദീപയെയും മകനെയും ചുട്ടുകൊല്ലുകയായിരുന്നു. ഈ കേസില്‍ ഡോ. സുദീപും സീമയും അവരുടെ അമ്മയും അറസ്റ്റിലായിരുന്നു. അടുത്തകാലത്ത് ജാമ്യംലഭിച്ച് പുറത്തിറങ്ങിയത് മുതല്‍ ദീപയുടെ കുടുംബം പകരംവീട്ടാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു.