ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എച്ച്ഐവി ബാധ ഉണ്ടെന്ന് അറിഞ്ഞിരിക്കെ, അതു മറച്ചുവെച്ച് തന്റെ പങ്കാളിയോടൊപ്പം ലൈംഗികബന്ധത്തിലേർപ്പെട്ട് രോഗം പകർന്നുനൽകിയ യുവ ഡോക്ടർക്കെതിരെയുള്ള കേസിൽ ലണ്ടനിലെ സൗത്ത്വർക്ക് ക്രൗൺ കോടതി ഇന്നലെ വാദം കേട്ടു. മുപ്പത്തെട്ടുകാരനായ മൻരൂപ് ബേയിൻസ്‌ ആണ് ഇത്തരത്തിൽ രോഗം മറച്ചുവെച്ച് തന്റെ പങ്കാളിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. തങ്ങളുടെ ബന്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ മൻരൂപിന് രോഗം ഉണ്ടായിരുന്നതായി സാക്ഷിക്കുന്ന എൻ എച്ച് എസ് രേഖകൾ പങ്കാളി കണ്ടെത്തിയതിനെത്തുടർന്നാണ് മൻരൂപിനെതിരെ കോടതിയിൽ കേസ് ആരംഭിച്ചത്. മൻരൂപുമായി ബന്ധം ആരംഭിച്ച് ദിവസങ്ങൾക്കുശേഷം തന്നെ തനിക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതായും, ഇതേ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോഴാണ് തനിക്കും എച്ച്ഐവി ആണെന്ന് ഉറപ്പിച്ചതെന്ന് പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കി.

തുടക്കത്തിൽ രോഗലക്ഷണങ്ങൾ മൻരൂപുമായി പങ്കുവച്ചപ്പോൾ പനിയുടെ ലക്ഷണങ്ങൾ ആണെന്നാണ് അദ്ദേഹം തന്നെ വിശ്വസിപ്പിച്ചതെന്ന് പരാതിക്കാരൻ വ്യക്തമാക്കി. ഒരു ഡോക്ടർ എന്ന രീതിയിലും തന്റെ പങ്കാളി എന്ന രീതിയിലും താൻ പൂർണമായി മൻരൂപീനെ വിശ്വസിച്ചതായി പരാതിക്കാരൻ പറഞ്ഞു.
എന്നാൽ തങ്ങളുടെ ബന്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ മൻരൂപ് രോഗബാധിതനെ ആണെന്ന് സത്യം അറിഞ്ഞപ്പോഴാണ് താൻ ചതിക്കപ്പെട്ടതെന്ന് അറിഞ്ഞതെന്നും ഇതേതുടർന്നാണ് കോടതിയെ ആശ്രയിച്ചതെന്നും പരാതിക്കാരൻ വ്യക്തമാക്കി. കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.