ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുദ്ധത്തിൽ തകർന്ന യുക്രൈനിലെ ആശുപത്രികളെക്കാളും തിരക്കാണ് യുകെയിലെ ആശുപത്രികളിലെന്ന മുന്നറിയിപ്പുമായി ഡോക്ടർ രംഗത്ത്. ഡോ. പോൾ റാൻസം ബ്രൈറ്റണിലെ ഒരു പ്രാദേശിക പത്രമായ ദി ആർഗസിന് നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. ആളുകളുടെ ജീവൻ തിരികെ പിടിക്കാൻ ജീവനക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എൻ എച്ച് എസുമായി ചേർന്നു പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധമുഖത്തും പ്രകൃതിദുരന്തങ്ങളിലും സഹായിക്കാൻ ഡോ. പോൾ മുന്നിലുണ്ട്. ഔദ്യോഗിക തിരക്കുകൾക്കിടയിലും സന്നദ്ധ പ്രവർത്തനങ്ങൾക്ക് പരമാവധി സമയം കണ്ടെത്താൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ‘വിദേശരാജ്യങ്ങളിലൊക്കെ മികച്ച ആരോഗ്യ സംവിധാനം ആണെന്ന് പറയുമ്പോഴും രോഗികളുടെ സമീപനം പലപ്പോഴും മോശമാണ്. അവർക്ക് ചികിത്സ നൽകുന്നതിൽ ഉപേക്ഷ വിചാരിക്കുന്ന പല ആശുപത്രികളുമുണ്ട്. പക്ഷെ അവിടെയാണ് എൻഎച്ച്എസ് സഹപ്രവർത്തകരുടെ ഇടപെടലുകൾ ചർച്ചയാകേണ്ടത്. ഒരു രോഗിയുടെ ജീവൻ നിലനിർത്താൻ എല്ലാ രീതിയിലും അവർ ശ്രമിക്കാറുണ്ട്’- ഡോക്ടർ പറഞ്ഞു.

വിദേശത്ത് ജോലി ചെയ്തതിന് ഒബിഇ ലഭിച്ച ഡോ റാൻസം, നിലവിലെ പ്രതിസന്ധിക്ക് ആശുപത്രി മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് വ്യക്തമാക്കി. പനിയും കോവിഡിന്റെ പ്രയാസവും മൂലം രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. പരിഹാരമെന്ന നിലയിൽ അടിയന്തിരമല്ലാത്ത ചില പ്രവർത്തനങ്ങൾ റദ്ദാക്കുകയും ചില ജീവനക്കാരെ ക്രിസ്മസിന്റെ അവധിയിൽ നിന്ന് തിരികെ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. വളരെ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിൽ പോലും ജീവനക്കാർ മികച്ച സേവനമാണ് ഉറപ്പ് വരുത്തുന്നതെന്നും, അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽസ് സസെക്‌സ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡോ ജോർജ് ഫിൻഡ്‌ലേ പറഞ്ഞു.