ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മുസ്ലിം സ്ത്രീയോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ട ഡോക്ടർക്കെതിരെ നടപടി. ഡോ. കീത്ത് വോൾവർസൺ ആണ് ട്രൈബ്യൂണലിന്റെ വിചാരണയ്ക്ക് വിധേയമായത്. 15 രോഗികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെ പരിഹസിച്ചുവെന്ന ആരോപണവും കീത്ത് വോൾവർസണിനെതിരെ ഉയർന്നു. 2018 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലായിരുന്നു സംഭവം. മെഡിക്കൽ നോട്ടിൽ പതിനഞ്ചു രോഗികളുടെ ഭാഷാ പരിജ്ഞാനത്തെ അദ്ദേഹം വിമർശിച്ചു. “ഈ മാതാപിതാക്കൾ പറയുന്ന വാക്കുകൾ എനിക്ക് മനസ്സിലാവുന്നില്ല. അവർ നന്നായി ഇംഗ്ലീഷ് പഠിക്കേണ്ടതുണ്ട്…” ഇത്തരം വിമർശനങ്ങളാണ് രോഗികളുടെ കുറിപ്പുകളിൽ അദ്ദേഹം എഴുതി ചേർത്തത്.

ആരോപണ വിധേയനായ ഡോക്ടറെ 2019ൽ ആരോഗ്യ സ്ഥാപനമായ വോകെയറിൽ നിന്നും പിരിച്ചുവിട്ടിരുന്നു. രോഗിയായ മുസ്ലിം സ്ത്രീയോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടെന്ന് 2019 ൽ നടന്ന അഭിമുഖത്തിൽ കീത്ത് പറഞ്ഞു. “ഞാൻ ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനോട് ക്രാഷ് ഹെൽമെറ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതുപോലെ രോഗിയോട് ഹിജാബ് മാറ്റാൻ ആവശ്യപ്പെട്ടു.” ഡോക്ടർ വെളിപ്പെടുത്തി. 2018 മെയ് 13-നായിരുന്നു ഈ സംഭവം.

രോഗികളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തെക്കുറിച്ച് മെഡിക്കൽ നോട്ടിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ട്രിബ്യൂണൽ അന്വേഷിക്കുമെന്ന് മെഡിക്കൽ പ്രാക്ടീഷണർ ട്രിബ്യൂണൽ സർവീസ് (എംപിടിഎസ്) പറഞ്ഞു. ഡോക്ടർ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിനെതിരെ കർശന നടപടി ഉണ്ടായേക്കും.