ഫുട്‌ബോൾ വേൾഡ് കപ്പ് മത്‌സരങ്ങൾക്കായി ഖത്തർ ഒരുക്കം പൂർത്തിയാക്കുമ്പോൾ, മത്‌സരങ്ങൾ കാണാൻ വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്ന വിശ്വാസികൾക്ക് പ്രാർത്ഥനാ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ദോഹയിലെ കത്തോലിക്കാ ദൈവാലയം. ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയിലെ ‘ഔർ ലേഡി ഓഫ് ദ റോസറി’ ദൈവാലയം ലോകകപ്പ് സീസൺ മുഴുവൻ പ്രാർത്ഥനയ്ക്കായി തുറന്നുവെക്കാനുള്ള തീരുമാനത്തിലാണ് നോർത്ത് അറേബ്യൻ വികാരിയത്ത്.

നോർത്ത് അറേബ്യൻ വികാരിയത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡറാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്‌സരങ്ങൾ. ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവ ഉൾപ്പെടുന്ന നോർത്ത് അറേബ്യൻ വികാരിയത്തിന്റെ ഭാഗമായ ‘ഔർ ലേഡി ഓഫ് ദ റോസറി ചർച്ച്’ പേർഷ്യൻ ഗൾഫിലെ വലിയ ദൈവാലയങ്ങളിൽ ഒന്നാണ്. 2000ൽപ്പരം പേർക്ക് ഒരേസമയം തിരുക്കർമങ്ങളിൽ പങ്കെടുക്കാനാകും.

ഫുട്‌ബോൾ ലോകകപ്പ് സാഹോദര്യ ശ്രമങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനത്തെ കുറിച്ച് പ്രമുഖ ഇറ്റാലിയൻ മാധ്യമം ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് ബിഷപ്പ് ഹിൻഡർ ഇക്കാര്യം വെളിപ്പെടുത്തിയത്. സാഹോദര്യത്തിനും സൗഹൃദത്തിനുമുള്ള വിശേഷാൽ അവസരം ഫുട്‌ബോൾ ലോകകപ്പ് സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക മത്‌സരങ്ങൾ സാംസ്‌കാരികവും മതപരവുമായ സഹവർത്തിത്വത്തിനുള്ള ഒരു ഉപാധിയാകട്ടെ,’ അദ്ദേഹം ആശംസിച്ചു.

ഇംഗ്ലീഷ്, കൊറിയൻ, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, ഇന്തൊനേഷ്യൻ, സിംഹള, തമിഴ്, മലയാളം, ഉറുദു, അറബിക് എന്നിങ്ങനെ നിരവധി ഭാഷകളിൽ തിരുക്കർമങ്ങൾ നടക്കുന്ന ദൈവാലയം കൂടിയാണ് ‘ഔർ ലേഡി ഓഫ് ദ റോസറി’ ചർച്ച്. ഇതിനു പുറമെ ഖത്തറിൽ മറ്റ് രണ്ട് കത്തോലിക്കാ ദൈവാലയങ്ങൾ കൂടിയുണ്ട്. സെന്റ് മേരീസ് സീറോ മലങ്കര ദൈവാലയം, സെന്റ് തോമസ് സീറോ മലബാർ ദൈവാലയം എന്നിവയാണ് അവ