വാഷിംഗ്ടണ്‍: കൊവിഡിനെ വെല്ലുവിളിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് 19 സ്ഥിരീകരിച്ചു. ട്രംപിന്റെ ഉപദേശകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരും ക്വാറന്റീനിലായിരുന്നു. ക്വാറന്റീനില്‍ തുടരുമെന്നും വൈകാതെ രോഗമുക്തരായി തിരിച്ചുവരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

Tonight, @FLOTUS and I tested positive for COVID-19. We will begin our quarantine and recovery process immediately. We will get through this TOGETHER!— Donald J. Trump (@realDonaldTrump) October 2, 2020

കഴിഞ്ഞ ദിവസമാണ് ട്രംപിന്റെ ഉപദേശകരില്‍ ഒരാളായ ഹോപ് ഹിക്‌സിനു കൊവിഡ് സ്ഥിരീകരിച്ചത്. ട്രംപിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാര പരിപാടികളില്‍ അടക്കം സജീവമായിരുന്നു അവര്‍. ക്വാറന്റീനില്‍ പ്രവേശിക്കേണ്ടി വന്നതോടെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലാകുന്നത്. ഓണ്‍ലൈന്‍ പ്രചാരണ മാര്‍ഗങ്ങള്‍ ഉപയോഗിക്കാമെങ്കിലും എല്ലാ സ്‌റ്റേറ്റുകളിലും നേരിട്ടെത്തി പ്രചാരണം നടത്തുന്നതായിരുന്നു ട്രംപിന്റെ രീതി.

കൊവിഡിന്റെ തുടക്കം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് കാര്യമായി സഹകരിക്കാതെ വെല്ലുവിളിക്കുന്ന പ്രകൃതമായിരുന്നു ട്രംപിന്റേത്. തനിക്ക് കൊവിഡ് വരില്ലെന്നും മാസ്‌കും മറ്റ് പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. അണുവിമുക്ത ലോഷന്‍ കുത്തിവച്ചാല്‍ മതിയെന്നും ചൂട് കൂടുമ്പോള്‍ കൊറോണ തനിയെ നശിക്കുമെന്നുമൊക്കെയായിരുന്നു ട്രംപിന്റെ വാദങ്ങള്‍