ഡോ. ഐഷ വി
മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച അനുഭവം കൈമുതലായുള്ള സുജിലി സജി എന്ന എഴുത്തുകാരൻ, (പ്രിൻ്റിംഗ് രംഗത്തെ അതികായൻ, ടൂർ ഓപറേറ്റർ) യാത്രാനുഭവങ്ങളുടെ പുസ്തകമെഴുതേണ്ടി വന്നപ്പോൾ തിരഞ്ഞെടുത്തത് ജപ്പാൻ എന്ന അത്ഭുത രാജ്യത്തെ . കുറിയ മനുഷ്യരുടെ വലിയ മനോഹര ലോകത്തെ, ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയേപ്പോലെ ഉയിർത്തെഴുന്നേറ്റ ജപ്പാനെയല്ലാതെ മറ്റേതു രാജ്യത്തെ തിരഞ്ഞെടുക്കാൻ കഴിയും?
നല്ല കൈയ്യൊതുക്കമുള്ള യാത്രാവിവരണം , മനോഹരമായ പ്രിൻ്റിംഗ് ഫോട്ടോകൾ, യാത്രകളെങ്ങനെ വ്യക്തിത്വ വികസനത്തിനും അനുഭവസമ്പത്തിനും ഹേതുവാകുന്നു എന്ന് ഈ പുസ്തകം സൂചിപ്പിക്കുന്നു. ശ്രീമാൻ സജിയുടെ ജപ്പാനിലേക്കുള്ള ഒറ്റക്കുള്ള യാത്രയിലൂടെയാണ് യാത്രാവിവരണം ആരംഭിക്കുന്നത് . ഒരു സുഹൃത്തുമൊത്ത് ജപ്പാൻ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നപ്പോൾ അവസാന നിമിഷം സുഹൃത്ത് പിൻമാറിയതിനാൽ ശ്രീമാൻ സജിയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. കൂടെ പഠിച്ച ഒരാൾ ജപ്പാനിലുണ്ടെന്ന ബലത്തിൽ യാത്ര തുടർന്ന ശ്രീമാൻ സജി, ജപ്പാനിലെത്തി ഒറ്റയ്ക്ക് രാജ്യത്തിൻ്റെ ഏത് മുക്കിലും മൂലയിലും വരെ എത്തുന്ന ജീവനാഡി പോലെയുള്ള റയിൽവേയിലൂടെ സന്ദർശിച്ച് ജപ്പാൻ്റെ സ്പന്ദനങ്ങൾ മനസ്സിലാക്കുന്നു. എല്ലാം നല്ല ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്ന ജപ്പാൻകാർ ഒരത്ഭുതം തന്നെ . ഒരു ടിക്കറ്റു കൊണ്ട് വിവിധ വാഹനങ്ങളിൽ കയറാനുളള സംവിധാനം. ജപ്പാൻ റെയിൽ പാസു കൊണ്ട് ജപ്പാനിലെവിടെയും സഞ്ചരിക്കാമെന്ന പ്രത്യേകത, മൊബൈൽ ഫോൺ , ഇൻ്റർനെറ്റ് വൈഫൈ എന്നിവ വാടകയ്ക്ക് എടുക്കാം.
ഇടയ്ക്കിടെ മഴ പെയ്യുന്ന ജപ്പാനിൽ കുട എല്ലായിടത്തും പൊതുമുതലായി സൂക്ഷിച്ചിട്ടുണ്ട്.
ക്ലോസ്ററ് മുതൽ കാർ കമ്പനി വരെ ജപ്പാനിൽ ഹൈടെക്കാണ് കാർ നിർമ്മാണത്തിൽ കമ്പനിയിൽ പണിയെടുക്കുന്നത് 99 ശതമാനം പേരും റോബോട്ടുകൾ തന്നെ . നല്ല സ്വഭാവമുള്ള , വെള്ളയും കറുപ്പും നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന, സമയത്തിന് വില കൽപിക്കുന്ന, അധ്വാനിക്കുന്ന, ആയുസ്സു കൂടിയ,നല്ല ആതിഥേയരായ , ശുചിത്വമുള്ള സംസ്കാരമുള്ള പകയും ചതിയുമില്ലാത്ത ജനങ്ങൾ ജപ്പാൻ്റെ പ്രത്യേകതയാണ്. അവർ ടൂറിസത്തിനായി ഒരു പരസ്യവും ചെയ്യുന്നില്ല. “നല്ലതിന് പരസ്യം വേണ്ടല്ലോ” എന്നത് എഴുത്തുകാരൻ്റെ ഭാഷ്യം.
ധാരാളം ടൂറിസ്റ്റുകളെത്തുന്ന നദികളും തടാകങ്ങളും ഒരു പായലോ പ്ലാസ്റ്റിക് ബോട്ടിലോ വീഴാതെ സ്ഫടിക സമാനമായാണ് അവർ സൂക്ഷിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ 70% പ്രദേശവും അവർ വനമായി സംരക്ഷിക്കുന്നു. ഒരു കാരണവശാലും വനത്തിലേക്കുള്ള അധനിവേശം അവർ ചെയ്യില്ല. എല്ലാറ്റിനും ടെക്നോളജി ഉപയോഗിക്കുന്ന ജപ്പാൻകാരുടെ ബസ്സുകളിൽ ഒരു ഡ്രൈവർ മാത്രമേയുള്ളൂ. ടിക്കറ്റ് കൊടുക്കുന്നതും ബാലൻസ് കൊടുക്കുന്നു
ഇന്ത്യൻ കറൻസിയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ മൂല്യമേ അവിടത്തെ കറൻസിയായ യെനിനുള്ളൂ. എന്നാൽ ജീവിത ചിലവ് കൂടുതലാണ്. 70000 ത്തോളം പേർ കൊല്ലപ്പെട്ട ആറ്റം ബോംബാക്രമണത്തെ കുറിച്ചും സ്മാരകത്തെ കുറിച്ചും ഒബാമയുടെ ജപ്പാൻ സന്ദർശനത്തെ കുറിച്ചു മാനവികതയുടെ സ്മാരകങ്ങൾ എന്ന അധ്യായത്തിൽ വിവരിക്കുന്നു. ആണവായുധാക്രമണത്തിൻ്റെ പരിണത ഫലമായി അംഗവൈകല്യമുള്ള ധാരാളം പേർ അവിടെ ജനിക്കുന്നതിനാൽ അവർക്കു വേണ്ടി ഗവൺമെൻ്റ് ടെക്നോളജിയുടെ സഹായത്താൽ ഭിന്നശേഷി സൗഹൃദപരമായ സൗകര്യങ്ങളാണ് രാജ്യത്ത് എല്ലായിടത്തും ചെയ്തിട്ടുള്ളത്. ജപ്പാനിലെ ലോക പൈതൃക സ്മാരകങ്ങൾ, അഗ്നി പർവ്വതത്തിന് സമീപത്തെ ചൂടുറവയിൽ നിന്നും എത്തുന്ന വെള്ളത്തിലെ കുളി. ഭൂജിയിലെ സൾഫർ ലാവ ചീറ്റുന്ന അഗ്നിപർവ്വതം, ഒഴുകുന്ന ക്ഷേത്രം, പ്രധാന സ്ഥലങ്ങൾ, രാജ്യ തലസ്ഥാനമായ ടോക്കിയോ , പ്രകൃതിയുടെ വിശുദ്ധിയും സൗന്ദര്യവുമെല്ലാം പുസ്തകത്തിലെ പ്രതിപാദ്യ വിഷയമാണ്.
ഒറ്റയ്ക്കുള്ള ആദ്യ യാത്രയുടെ അനുഭവ സമ്പത്തിൻ്റെ ബലത്തിൽ അദ്ദേഹം കൂട്ടുകാരേയും പ്രിൻ്റിംഗ് രംഗത്തുള്ളവരേയും പിന്നീട് സഞ്ചാരികളേയും കുറഞ്ഞ ചിലവിൽ ജപ്പാനിലെത്തിച്ച് ടൂർ ഓപറേറ്റർ കൂടിയാകുകയായിരുന്നുവത്രേ. കൂടെ പോയവർ കൂട്ടം തെറ്റിപ്പോയതും സാമാന്യ ബുദ്ധി പ്രയോഗിച്ചതുകൊണ്ട് തിരികെയെത്തിയതും വിവരിക്കുന്നുണ്ട്. പുസ്തകത്തിൽ എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം പ്രിൻ്റിംഗ് രംഗത്തെ ഓസ്കാർ നേടിയ ദീനബന്ധു ചോട്ടു റാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയിരുന്ന പ്രൊഫ . ഡോക്ടർ രാജേന്ദ്രകുമാർ ആനയത്തിനെ ( എൻ്റെ ക്ലാസ്സ്മേറ്റ് ഉണ്ണികൃഷ്ണൻ്റെ സഹോദരൻ) കുറിച്ചുള്ള ആചാര്യൻ സഹയാത്രികൻ എന്ന അധ്യായമാണ്.
ജപ്പാനിലേയ്ക്ക് ഒരു യാത്ര പോകണമെന്ന് നമുക്ക് തോന്നിപ്പോകുന്ന നല്ലൊരു യാത്ര വിവരണമാണ് ഈ ഗ്രന്ഥം.
ഡോ.ഐഷ . വി.
മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..
Leave a Reply