പ്രണയം നിരസിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് യുവാവ് വീട്ടില്‍അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീഷ് എന്ന 21കാരനാണ് 21കാരിയായ ദൃശ്യയെ വീട്ടില്‍ കയറി ദാരുണമായി കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച അനുജത്തി ദേവശ്രീക്കും കുത്തേറ്റിരുന്നു. ജീവിതമാര്‍ഗമായ കട കത്തിയമര്‍ന്നതിന്റെ നടുക്കംമാറാതെ നില്‍ക്കവെയാണ് മൂത്തമകളുടെ അതിദാരുണ വിയോഗവും. ഇതോടെ കുടുംബത്തെ സാരമായി തളര്‍ത്തി.

കൊല്ലപ്പെട്ട ദൃശ്യയുടെ വീടിനു സമീപത്തുതന്നെയാണ് അച്ഛന്‍ ബാലചന്ദ്രന്റെ തറവാടും സഹോദരങ്ങളുടെ വീടുകളും. പെരിന്തല്‍മണ്ണയിലെ കത്തിയ കടയിലേക്കു രാവിലെ നേരത്തെ ബാലചന്ദ്രനും അനുജനും പോയി. അമ്മ ദീപയും ദൃശ്യയും അനുജത്തി ദേവശ്രീയുമാണ് വീട്ടിലുണ്ടായിരുന്നത്. എട്ടുമണിയോടെ ദൃശ്യയുടെ കരച്ചില്‍ കേട്ടു മുകളിലെ നിലയിലുണ്ടായിരുന്ന ദേവശ്രീ ഓടിയെത്തുകയായിരുന്നു. ചേച്ചിയെ കുത്തുന്നതുകണ്ടു ദേവശ്രീ നിലവിളിച്ചു. ഇതുകേട്ട് അമ്മയും ഓടിയെത്തി തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രതി വിനീഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ദേവശ്രീക്ക് നെഞ്ചില്‍ കുത്തേറ്റിരുന്നു.

അടുത്ത വീട്ടില്‍നിന്നു ബാലചന്ദ്രന്റെ ജ്യേഷ്ഠന്‍ മധുസൂദനന്‍ എത്തിയപ്പോഴേക്കും വിനീഷ് രക്ഷപ്പെട്ടു. തന്റെ നെഞ്ചത്തുകുത്തിയെന്നും ചേച്ചി കുത്തേറ്റു ഹാളില്‍ കിടക്കുന്നതായും ദേവശ്രീ പറഞ്ഞു. കുത്തേറ്റു ചോരയില്‍ കുളിച്ച ദൃശ്യ അമ്മ ദീപയുടെ മടിയില്‍ക്കിടക്കുന്നതാണ് അകത്തേക്കുചെന്നപ്പോള്‍ കണ്ടത്. ഉടന്‍ കാറില്‍ ഇരുവരെയും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെത്തിച്ചു. യാത്രമധ്യേയാണു വിനീഷാണു കുത്തിയതെന്നു ദേവശ്രീ വെളിപ്പെടുത്തിയത്. ഇതോടെ വിനീഷ് പ്രദേശത്തുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. പാലത്തോളിലെ ഓട്ടോയില്‍ രക്ഷപ്പെട്ട വിവരം അറിഞ്ഞതും ഡ്രൈവര്‍ക്കു വിവരം നല്‍കി പ്രതിയെ പോലീസ് സ്റ്റേഷനിലെത്തിക്കാനും സാധിച്ചു.

തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവരുമെന്ന് അറിഞ്ഞി ദൃശ്യയുടെ വീടിന് സമീപം നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയിൽ നാട്ടുകാരെ മാറ്റിയതിന് ശേഷമാണ് വിനീഷിനെ എത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുമ്പോൾ ഒരു ചെരുപ്പ് വീട്ടിൽ ഉപേക്ഷിച്ചിരുന്നതായി വിനീഷ് ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നു. ഇത് പോലീസ് കണ്ടെത്തി. കൊലപാതകം നടത്തിയ രീതിയും വീട്ടിലേക്ക് കയറിയതുമെല്ലാം വിനീഷ് പോലീസിനോട് വിശദീകരിച്ചു.

ദൃശ്യയുടെ വീടിന് സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിൽ ഒരു മണിക്കൂറോളം ഒളിച്ചിരുന്നതിന് ശേഷമാണ് വിനീഷ് അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക് കയറിയതെന്ന് പോലീസിനോട് പറഞ്ഞു. അടുക്കളയിൽ നിന്ന് കത്തിയും കൈക്കലാക്കി. പിന്നീട് വീടിന്റെ മുകൾ നിലയിലേക്ക് പോയി. അവിടേക്ക് ദൃശ്യ വരുന്നത് കാത്തിരുന്നു. എന്നാൽ താഴെയായിരുന്നു ദൃശ്യ ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയം നോക്കി താഴേക്കിറങ്ങി. കുറേനേരം ദൃശ്യയെ നോക്കിനിന്നതിന് ശേഷം ആക്രമിക്കാനായി തയ്യാറെടുക്കുമ്പോഴായിരുന്നു ദൃശ്യയുടെ സഹോദരി ദേവശ്രീ മുറിയിലേക്ക് കടന്നുവന്നത്. ഇതോടെ ദേവശ്രീയെ ആക്രമിച്ചു. പിന്നീടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയത്.

വീട്ടിൽ നിന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പിൽ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു. പിന്നീട് പുറകുവശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു. പ്രതി ധരിച്ച മാസ്‌കും ദൃശ്യയുടെ പിതാവിന്റെ കടയായ സികെ സ്റ്റോർസ് തീയിടാനായി ഉപയോഗിച്ച ലൈറ്ററും വീടിനു സമീപം ഉപേക്ഷിച്ചതായി വിനീഷ് മൊഴി നൽകിയിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോൾ പോലീസ്. ദൃശ്യയെ കുത്തി കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. വീട്ടിലെ തെളിവെടുപ്പിന് ശേഷം ദൃശ്യയുടെ പിതാവിന്റെ കടയിലേക്കും തെളിവെടുപ്പിനായി വിനീഷിനെ കൊണ്ടുപോയി.

കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദന ശ്രമം, തീവെപ്പ് എന്നീ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു.

ദൃശ്യയുടെ സമീപവാസികളിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെ രാവിലെ ഏഴ് മണിയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. വീട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ദൃശ്യയെ വിനീഷ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.