ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ടത് ചുവന്ന ടീ ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചയാളെന്ന് ദൃക്‌സാക്ഷികള്‍. കണ്ണൂര്‍ ഭാഗത്തേക്കാണ് ബൈക്ക് പോയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ ട്രാക്കിലൂടെ ഇറങ്ങി വരുന്നത് കവലയിലുള്ള ചില ആളുകള്‍ കണ്ടിരുന്നു. ഇവരാണ് പോലീസിന് മൊഴി നല്‍കിയത്.

ട്രാക്കില്‍നിന്ന് ഇറങ്ങിവന്ന ഇയാള്‍ ഒരു ബൈക്കില്‍ കയറി പോകുകയായിരുന്നുവെന്നും ബൈക്ക് ഇയാളെ കണ്ടപ്പോഴാണ് നിര്‍ത്തിയതെന്നും നാട്ടുകാരുടെ മൊഴിയില്‍ പറയുന്നു. ഇയാള്‍ ആ പ്രദേശത്തുള്ള ആളെല്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തീവണ്ടിയില്‍ തീയിട്ടത് ചുവന്ന വസ്ത്രം ധരിച്ച ആള്‍ ആണെന്ന് ടെയിനില്‍ ഉണ്ടായിരുന്നവരും മൊഴി നല്‍കിയിരുന്നു. സംഭവത്തിനുശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

എലത്തൂരിനും കാട്ടില്‍ പീടികയ്ക്കും ഇടയില്‍വെച്ചാണ് റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി എത്തിയ ആള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ബൈക്കുമായി ഒരാള്‍ എത്തുകയും ഇറങ്ങി വന്നയാള്‍ അതില്‍ കയറി പോകുകയും ആയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇറങ്ങി വന്നയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത് എന്നതും പോലീസിന്റെ സംശയം കൂട്ടുന്നു. അതിനിടെ, ട്രെയിനില്‍ അക്രമം നടത്തിയത് ടിക്കറ്റ് റിസര്‍വ് ചെയ്ത് വന്നയാളല്ല എന്ന് ടി.ടി.ആര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സ്ഥലത്തുനിന്ന് അക്രമിയുടേത് എന്ന് കരുതുന്ന ബാഗും പോലീസ് കണ്ടെടുത്തു ഈ ബാഗില്‍ ഒരു കുപ്പി പെട്രോള്‍ ഉണ്ടായിരുന്നു. റെയില്‍വേ ട്രാക്കില്‍ നിന്ന് കിട്ടിയ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അക്രമത്തില്‍ ഭീകരവാദ മാവോയിസ്റ്റ് സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും എലത്തൂരില്‍ എത്തി അന്വേഷണം തുടങ്ങി.

സംഭവം ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സംഭവത്തെത്തുടര്‍ന്ന് രക്ഷപെടാന്‍ തീവണ്ടിയില്‍ നിന്ന് ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെടുത്തിരുന്നു. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ രണ്ടരവയസ്സുകാരി ഷഹ്‌റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്‌റിയ മന്‍സിലില്‍ റഹ്മത്ത് (45) എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ട്രാക്കില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തീവണ്ടി എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ പെട്രോള്‍ ആക്രമണം ഉണ്ടായത്. ‘ഡി-1’ ബോഗിയിലാണ് സംഭവം. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായാണ് നിര്‍ത്തിയത്. അടുത്ത ബോഗിയില്‍ നിന്നെത്തിയ ആള്‍ യാതൊരു പ്രകോപനവുമില്ലാതെ രണ്ട് പ്ളാസ്റ്റിക്ക് കുപ്പികളില്‍ പെട്രോള്‍ കൊണ്ടുവന്ന് യാത്രക്കാരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് ദൃക്‌സാക്ഷിമൊഴി. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ മറ്റ് കംപാര്‍ട്ട്മെന്റുകളിലേക്ക് ഓടി. പരിക്കേറ്റവരെല്ലാം സീറ്റില്‍ ഇരിക്കുന്നവരായിരുന്നു.

മരിച്ചവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും രാവിലെ എട്ട് മണിക്ക് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങും. പൊള്ളലേറ്റ 9 പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇയാള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പടെ 50 ശതമാനത്തില്‍ അധികം പൊള്ളലേറ്റിട്ടുണ്ട്.