ആലപ്പുഴ: ഭക്ഷണം നല്‍കുന്നതിനിടയില്‍ ആനയുടെ ആക്രമണത്തിന് ഇരയായ പാപ്പാന്റെ കൈ അറ്റു. ആലപ്പുഴ, കഞ്ഞിക്കുഴിയിലാണ് സംഭവം. കഞ്ഞിക്കുഴി സ്വദേശിയായ കുന്നത്ത് പടിഞ്ഞാറ് പ്രതാപനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവമുണ്ടായത്. കോഴഞ്ചേരി പുതിയകാവ് ക്ഷേത്രത്തിലെ നാരായണന്‍കുട്ടി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്.

പ്രതാപന്‍ പാട്ടത്തിന് എടുത്തിരുന്ന ആനയെ വീടിന് സമീപമുള്ള പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. ആനയ്ക്ക് ഏത്തപ്പഴം കൊടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പഴം വാങ്ങിയ ആന പ്രതാപന്റെ കയ്യില്‍ ചവിട്ടിയശേഷം കയ്യില്‍ പിടിച്ച് വലിക്കുകയായിരുന്നു. മുട്ടിനുമുകളില്‍ കൈ അറ്റുപോയ നിലയില്‍ പ്രതാപനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അറ്റുപോയ കൈ പോലീസും നാട്ടുകാരും ചേര്‍ന്ന് ആനയുടെ സമീപത്തുനിന്ന് തോണ്ടി മാറ്റി. പിന്നീട് കൈ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. രാത്രി 9 മണിയോടെ പ്രതാപനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റി. ആനയെ തളച്ചിട്ടിരിക്കുകയാണെങ്കിലും മദപ്പാടിന്റെ ലക്ഷണം ഉണ്ടെന്നാണ് വിവരം.