ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോയിന്‍ അലിയെ ബാധിച്ചിരിക്കുന്നത് ബ്രിട്ടണിലെ അതിതീവ്ര കോവിഡ് വൈറസ്. ശ്രീലങ്കന്‍ ആരോഗ്യവകുപ്പാണ് ഇക്കാര്യം പുറത്ത് വിട്ടത്. മോയിന്‍ അലി ശ്രീലങ്കയിലെത്തി 10 ദിവസത്തിനു ശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

രാജ്യത്ത് ആദ്യമായാണ് അതിതീവ്ര കോവിഡ് വൈറസ് ബാധ സ്ഥീരീകരിക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എപ്പിഡെമിയോളജിസ്റ്റ് ഹേമന്ത ഹെരാത്ത് പറയുന്നു. അതിനാല്‍ തന്നെ രാജ്യത്ത് മോയിന്‍ അലിയില്‍ നിന്ന് വൈറസ് പടരുന്നത് തടയാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി.

ശ്രീലങ്കയില്‍ എത്തിയതിന് ശേഷം ജനുവരി നാലിനാണ് അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് താരം ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. അലിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ക്രിസ് വോക്സും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. അതേസമയം, വോക്സിന്റെ ഫലം നെഗറ്റീവായിരുന്നു.