ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രിസ്തുമസ് വാരാന്ത്യത്തിന് പുറമെ ന്യൂ ഇയർ ആഘോഷിക്കാനുള്ള യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു ഒട്ടുമിക്ക ബ്രിട്ടീഷുകാരും . എന്നാൽ ലണ്ടനിലെ സെൻറ് പാൻക്രാസിന് ഇൻറർനാഷണലിലും തിരിച്ചുമുള്ള യൂറോസ്റ്റാർ സർവീസുകൾ നിർത്തിവച്ചത് ആയിരങ്ങളുടെ അവധിക്കാല യാത്രാ പദ്ധതികളെയാണ് താറുമാറാക്കിയത്. ട്രെയിൻ കടന്നു പോകുന്ന ഒരു ടണലിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് ട്രെയിനുകൾ നിർത്തിവയ്ക്കേണ്ടതായി വന്നത്.

തരാറിലായ ട്രെയിൻ സർവീസുകൾ ഇന്ന് പുനസ്ഥാപിക്കുമെന്ന് യൂറോസ്റ്റർ അറിയിച്ചു. ലണ്ടൻ, പാരീസ്, ബ്രസൽസ്, ആംസ്റ്റർഡാം എന്നിവിടങ്ങളിലേയ്ക്കുള്ള എല്ലാ സർവീസുകളും ഇന്ന് ഉണ്ടായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ട്രെയിൻ കടന്നു പോകുന്ന വഴിയിലെ ഒരു തുരങ്ക പാതയിൽ വെള്ളം കയറിയത് നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ടുകൾ . ഇപ്പോൾ തുരങ്കം പ്രവർത്തനക്ഷമമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ചില വേഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഒരു തുരങ്കം മാത്രം പ്രവർത്തനക്ഷമമായതും വേഗത നിയന്ത്രണവും മൂലം പിന്നെയും യാത്രാ തടസ്സം നേരിടുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ. ട്രെയിൻ സർവീസുകൾ മുടങ്ങിയതിനെ തുടർന്ന് യാത്രക്കാർ മറ്റ് മാർഗ്ഗങ്ങൾ തേടുന്നതിനുള്ള തിരക്കിലായിരുന്നു , പലർക്കും ഹോട്ടൽ ബില്ലിനും വിമാന യാത്രകൾക്കായും ഒട്ടേറെ ചിലവുകൾ ഉണ്ടായതിന്റെ വിവരങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.