ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു കമന്റ് വലിയ നിയമപ്രശ്നമായി മാറിയതോടെ യുഎഇയിലെത്തിയ മലയാളി പ്രവാസി വീട്ടമ്മയെ വിമാനത്താവളത്തിൽവച്ച് കസ്റ്റഡിയിലെടുത്തു. കുടുംബത്തോടൊപ്പം വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ യുവതിയെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ തടഞ്ഞുവച്ച് പിന്നീട് അജ്മാൻ പൊലീസിന് കൈമാറുകയായിരുന്നു.

മറ്റൊരു യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിലെ ആഡംബര ബാഗ് വ്യാജമാണെന്നായിരുന്നു വീട്ടമ്മയുടെ കമന്റ്. ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ പരിഹാസത്തിനും അധിക്ഷേപപരമായ ചർച്ചകൾക്കും വഴിവെച്ചതോടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ബാഗിന്റെ ഉടമ അജ്മാൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഭർത്താവിനും മക്കൾക്കുമൊപ്പം എത്തിയ യുവതിയെ തടഞ്ഞതോടെ കുടുംബം വലിയ ആശങ്കയിലായി. ഒരു രാത്രി കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ഇരുവിഭാഗത്തെയും പൊലീസ് ചർച്ചയ്ക്ക് വിളിക്കുകയും പരാതിക്കാരി കേസ് പിൻവലിക്കാൻ തയ്യാറായതോടെ വിഷയം ഒടുവിൽ രമ്യമായി പരിഹരിക്കപ്പെടുകയും ചെയ്തു.

പരാതി പിൻവലിച്ചില്ലായിരുന്നെങ്കിൽ യുവതിക്ക് 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ ജയിൽശിക്ഷയോ ലഭിക്കാമായിരുന്നു. തമാശയ്ക്കോ വ്യക്തിപരമായ അഭിപ്രായമായോ സമൂഹമാധ്യമങ്ങളിൽ രേഖപ്പെടുത്തുന്ന പരാമർശങ്ങൾ മറ്റൊരാളുടെ മാന്യതയെ ബാധിച്ചാൽ അത് യുഎഇ നിയമപ്രകാരം ഗുരുതര കുറ്റമായി കണക്കാക്കപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമൂഹമാധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട ബോധവൽക്കരണം അടുത്തിടെ യുഎഇയിൽ ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് അപകീർത്തിപ്പെടുത്തൽ, വ്യക്തിഹത്യ, സ്വകാര്യത ലംഘനം തുടങ്ങിയ വിഷയങ്ങളിൽ സൈബർ നിയമങ്ങൾ കർശനമായി നടപ്പാക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്.

ഇത്തരം കേസുകളിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി ‘റിമോട്ട് ബെയിൽ’ സംവിധാനം അജ്മാൻ പൊലീസ് നടപ്പിലാക്കിയിട്ടുണ്ട്. ഗുരുതരമല്ലാത്ത കേസുകളിൽ യുഎഇ പാസ് ഉപയോഗിച്ച് സ്മാർട്ട് ആപ്പിലൂടെ തന്നെ ജാമ്യം നേടാൻ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

നിയമനടപടികൾ ഡിജിറ്റൽ രീതിയിലേക്ക് മാറ്റുന്നതിലൂടെ പൊലീസ് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനുമാണ് ലക്ഷ്യമിടുന്നത്. സൈബർ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംവിധാനങ്ങൾ കൂടുതൽ വ്യാപകമാക്കാനാണ് യുഎഇ ഭരണകൂടത്തിന്റെ നീക്കം.