ലണ്ടൻ : ശസ്ത്രക്രിയയ്ക്കിടെ വനിതാ സർജന്മാർ ലൈംഗികാതിക്രമത്തിനിരയായതായി വെളിപ്പെടുത്തൽ. ശസ്ത്രക്രിയക്കിടെ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുവെന്നും ആക്രമിക്കപ്പെടുന്നുവെന്നും ചില സന്ദർഭങ്ങളിൽ സഹപ്രവർത്തകരാൽ പോലും അതിക്രമത്തിനിരയാകുന്നുണ്ടെന്നും വനിതാ ശസ്ത്രക്രിയാ വിദഗ്ധർ വെളിപ്പെടുത്തി. എക്സെറ്റർ സർവകലാശാല, സറേ സർവകലാശാല, വർക്കിംഗ്‌ പാർട്ടി ഓൺ സെക്ഷ്വൽ മിസ്കണ്ടക്ട് ഇൻ സർജറി എന്നിവർ എൻ എച്ച് എസ് ജീവനക്കാരുടെ ഇടയിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മുതിർന്ന പുരുഷ ശസ്ത്രക്രിയാ വിദഗ്ധർ വനിതാ ട്രെയിനികളെ ദുരുപയോഗം ചെയ്യുന്നതായി പഠനത്തിൽ പറയുന്നു. എൻ എച്ച് എസ് ആശുപത്രികളിൽ സംഭവിക്കുന്നതാണ് ഇത്.

ഈ കണ്ടെത്തലുകൾ ശരിക്കും ഞെട്ടിക്കുന്നതാണെന്ന് റോയൽ കോളേജ് ഓഫ് സർജൻസ് പ്രതികരിച്ചു. ഗവേഷകരോട് പ്രതികരിച്ച വനിതാ ശസ്ത്രക്രിയാ വിദഗ്ധരിൽ ഏകദേശം മൂന്നിൽ രണ്ട് പേരും തങ്ങൾ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മൂന്നിലൊന്ന് പേർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഹപ്രവർത്തകരാൽ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും പറഞ്ഞു. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തങ്ങളുടെ കരിയറിനെ നശിപ്പിക്കുമെന്നും ഇതിൽ എൻഎച്ച്എസ് നടപടിയെടുക്കുമെന്ന് തങ്ങൾക്ക് വിശ്വാസമില്ലെന്നും സ്ത്രീകൾ പറയുന്നു.

ഓപ്പറേഷൻ തിയേറ്ററിലെ മുതിർന്ന സഹപ്രവർത്തകരിൽ നിന്നുള്ള പഠനത്തെ ആശ്രയിച്ചാണ് ശസ്ത്രക്രിയാ പരിശീലനം മുന്നോട്ട് പോകുന്നത് എന്നതിനാൽ ദുരനുഭവം നേരിട്ട പല സ്ത്രീകളും ഇത് തുറന്നുപറയാൻ മടിക്കുന്നു. ഗവേഷണത്തിൽ പ്രതികരിച്ച 1,434 പേരിൽ 63% സ്ത്രീകളും സഹപ്രവർത്തകരിൽ നിന്ന് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പറഞ്ഞു. 30% സ്ത്രീകൾക്ക് സഹപ്രവർത്തകനിൽ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്നു. 11 ബലാത്സംഗ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശസ്ത്രക്രിയ മുറിയിൽ പോലും സ്ത്രീകൾക്ക് സുരക്ഷിതരായി ജോലി ചെയ്യാൻ കഴിയുന്നില്ല എന്ന ഭീകരമായ അവസ്ഥ തുറന്നുകാട്ടുന്നതാണ് ഈ കണ്ടെത്തൽ.