സഹായിക്കാനെന്ന വ്യാജേനെയെത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത നാലുപേര്‍ക്കെതിരെ കേസെടുത്ത് തിരുവനന്തപുരം പോത്തന്‍കോട് പോലീസ്. കിടപ്പുരോഗിയുടെ വീഡിയോ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച് ഒരു ലക്ഷം മുപ്പതിനായിരം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മംഗലപുരം സ്വദേശി അനീഷ്, ഭാര്യ രമ്യ, അവതാരകന്‍ ചാത്തന്നൂര്‍ സ്വദേശി രജിത്ത് കാര്യത്തില്‍, ഓണ്‍ലൈന്‍ ചാനല്‍ വിസ്മയ ന്യൂസ് ഉടമ വര്‍ക്കല രഘുനാഥപുരം സ്വദേശി രജനീഷ് എന്നിവര്‍ക്കെതിരെ വേങ്ങോട് വാടകയ്ക്ക് താമസിക്കുന്ന ഷീബയുടെ പരാതിയിലാണ് കേസെടുത്തത്.

2018ലാണ് വേങ്ങോട് സ്വദേശി ഇന്ദിരയുടെ മകന്‍ ഷിജു കെട്ടിടത്തിന്റെ മുകളില്‍ നിന്നുവീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റത്. ഭക്ഷണത്തിനും മരുന്നിനും നിവര്‍ത്തിയില്ലാത്ത കുടുംബത്തെ തേടി, സഹായ വാഗ്ദാനവുമായി വര്‍ക്കല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിസ്മയ ന്യൂസ് എന്ന ഓണ്‍ലൈന്‍ മാദ്ധ്യമം എത്തുകയായിരുന്നു.ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ന് രാത്രി 11നാണ് മംഗലപുരം സ്വദേശി അനീഷും രജിത്ത് കാര്യത്തിലുമെത്തി വീഡിയോ എടുത്തത്.

വീഡിയോ എടുക്കുന്നതിനായി രണ്ട് തവണയായി 17,?000 രൂപ പ്രതിഫലവും വാങ്ങി. വീഡിയോയിലൂടെ 1.50 ലക്ഷം രൂപ ഷിജുവിന്റെ സഹോദരി ഷീബയുടെ അക്കൗണ്ടിലെത്തി. ഈ തുകയില്‍ നിന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തി പല തവണയായി രജിത്തും സംഘവും 1.30 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. പണം തിരികെ ചോദിച്ച കുടുംബത്തിനു നേരെ ഇവര്‍ തെറിവിളിയും ഭീഷണിപ്പെടുത്തലും നടത്തിയതിനെ തുടര്‍ന്നാണ് ഷിജുവിന്റെ സഹോദരി ഷീബ പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണത്തില്‍ തട്ടിപ്പ് നടന്നത് സ്ഥിരീകരിച്ച പൊലീസ് വഞ്ചനാ ക്കുറ്റത്തിന് സംഘത്തിനെതിരെ കേസെടുക്കുകയായിരുന്നു. പരസ്യത്തിനായി സംഘം കടയുടമകളെ ഭീഷണിപ്പെടുത്താറുണ്ടെന്നും അധികൃതര്‍ അറിയിച്ചു.