വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ മൂവായിരത്തോളം ജൂനിയർ താരങ്ങൾക്ക് വ്യാജ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകി നിർമ്മാതാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ജൂനിയർ ആർടിസ്റ്റ് കോ- ഓർഡിനേറ്റർ അറസ്റ്റിലായി. സിനിമകൾക്ക് ജൂനിയർ താരങ്ങളെ എത്തിച്ച് നൽകുന്ന നൽകുന്ന ജൂനിയർ – ആർടിസ്റ്റ് കോ-ഓർഡിനേറ്റർ ആലത്തൂർ സ്വദേശി പ്രതീഷിനെയാണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

സിനിമാ ചിത്രീകരണത്തിനായി ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകാൻ നിർമ്മാതാവ് ഗോകുലം ഗോപാലനിൽ നിന്നും പത്തു ലക്ഷത്തോളം രൂപയാണ് കോ- ഓർഡിനേറ്റർ വാങ്ങിയത്. സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് നൽകിയ പരാതിയെ തുടർന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മലമ്പുഴയിൽ ചിത്രീകരണം നടന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയിലേക്ക് ജൂനിയർ താരങ്ങളെ നൽകിയത് പ്രതീഷായിരുന്നു. ചിത്രീകരണത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായതിനാൽ, പ്രതീഷ് ജൂനിയർ താരങ്ങൾക്ക് കോവിഡ് ടെസ്റ്റ് നടത്താൻ നിർമ്മാതാവ് ഗോകുലം ഗോപാലനിൽ നിന്നും പത്തു ലക്ഷത്തോളം രൂപ വാങ്ങുകയും ചെയ്തു.

നെഗറ്റീവ് സെർട്ടിഫിക്കറ്റുമായി എത്തുമ്പോൾ ആലത്തൂരിലെയും, തൃശൂരിലെയും ലാബിൽ പരിശോധന നടത്തിയെന്നാണ് പ്രതീഷ് പറഞ്ഞിരുന്നത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നി പ്രൊഡക്ഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തുന്നത്. ഇതോടെ സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് കൃഷ്ണമൂർത്തി പൊലീസിൽ തുടർന്ന് പരാതി നൽകുകയായിരുന്നു.

ഫെബ്രുവരി 10 മുതൽ ഏപ്രിൽ നാലുവരെയാണ് മലമ്പുഴയിൽ സിനിമയുടെ ചിത്രീകരണം നടന്നത്. മൂവായിരത്തോളം ജൂനിയർ താരങ്ങളെ കൊണ്ടുവരുന്നതിനാണ് പ്രതീഷ് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കി തട്ടിപ്പ് നടത്തിയത്. പൊലീസ് പ്രതീഷിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റുണ്ടാക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറും, വ്യാജ സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പ് ചൂണ്ടിക്കാണിച്ചതിന് പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെ പ്രതീഷ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.