ദേശീയരാഷ്ട്രീയത്തിലേക്കുള്ള വരവിന്റെ ശക്തമായ സൂചന നല്‍കി ആം ആദ്മി പാര്‍ട്ടി(എഎപി)ക്ക് പഞ്ചാബില്‍ വന്‍ ലീഡ്. 117 അംഗ നിയമസഭയിലെ 89 സീറ്റില്‍ എഎപി ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 20 സീറ്റിലൊതുങ്ങി. ശിരോമണി അകാലിദള്‍ അഞ്ച് സീറ്റിലും ബിജെപി രണ്ടിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്.

ഡല്‍ഹിക്കു പിന്നാലെ ആംആദ്മി അധികാരത്തിലെത്തുന്ന രണ്ടാമത്തെ സംസ്ഥാനമായി മാറുകയാണു പഞ്ചാബ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് ആദം ആദ്മിയുടെ മുന്നേറ്റം. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗ്‌വന്ത് സിങ് മാന്‍ ധുരിയില്‍ മണ്ഡലത്തിൽ വിജയിച്ചു. അൻപത്തിയെട്ടായിരത്തലേറെ വോട്ടിനാണ് വിജയം.

അതേസമയം, മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ചംകൗര്‍ സാഹിബ്, ഭദൗര്‍ മണ്ഡലങ്ങളില്‍ പിന്നിലാണ്. ഇരു മണ്ഡലങ്ങളിലും ആദം ആദ്മിയാണ് ലീഡ് ചെയ്യുന്നത്. ചംകൗര്‍ സാഹിബില്‍ ചരണ്‍ജിത് സിങ്ങും ഭദൗറില്‍ ലാബ്‌സിങ് ഉഘോകെയുമാണു മുന്നില്‍.

പഞ്ചാബിലെ മന്ത്രിമാരെല്ലാം പിന്നിലാണ്. അമൃത്സര്‍ ഈസ്റ്റില്‍ മത്സരിക്കുന്ന പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും പിന്നിലാണ്. അകാലിദളിലെ ബിക്രം സിങ് മജീദിയയാണ് ഇവിടെ മുന്നില്‍.

ബിജെപി സഖ്യത്തില്‍ പാട്യാല അര്‍ബനില്‍ മത്സരിക്കുന്ന മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പിന്നിലാണ്. ഇവിടെ ആം ആദ്മി സ്ഥാനാര്‍ഥി അജിത് പാല്‍ സിങ് കോഹ്‌ലിയാണ് ലീഡ് ചെയ്യുന്നത്. അമരീന്ദര്‍ സിങ് നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും ആദം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചരുന്നത്. ഏതാനും ചില എക്‌സിറ്റ് പോളുകള്‍ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയും പ്രവചിച്ചിരുന്നു.

ഫെബ്രുവരി 20നു നടന്ന വോട്ടെടുപ്പില്‍ 71.95 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 93 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡേഴ്‌സും ഉള്‍പ്പെടെ 1304 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ പ്രധാന എതിരാളിയായി ആദം ആദ്മി പാര്‍ട്ടി ഉയര്‍ന്നപ്പോള്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ (സംയുക്ത്) എന്നീ പാര്‍ട്ടികളുമായി ചേര്‍ന്നാണ് ബിജെപി മത്സരിച്ചത്. ബിജെപിയുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ച ശിരോമണി അകാലിദള്‍ ബിഎസ്പിയുമായി ചേര്‍ന്നാണ് ജനവിധി തേടിയത്.

പഞ്ചാബിലൊക്കെ രാജഭരണമാണ് ഇന്നും ഉണ്ടായിരുന്നതെങ്കിൽ രാജാവായി വാഴേണ്ടയാളാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്. പട്യാല രാജകുടുംബാംഗമായ അമരീന്ദറിന് കരിയറിൽ ഉടനീളം പറയാനുള്ളത് നേട്ടങ്ങളുടെ കഥമാത്രം. എന്നാൽ, 2021 കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച് ബിജെപിയോട് അടുത്ത അദ്ദേഹത്തെ കാത്തിരുന്നത് എക്കാലത്തേയും വലിയ പടനമായിരുന്നു.

രാഷ്ട്രീയ മഹാമേരുവിന്റെ പതനം എന്നുതന്നെ അമരീന്ദറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ വിശേഷിപ്പിക്കാം. ആം ആദ്മിയോട് ഏറ്റമുട്ടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാണ് അമരീന്ദർ സിങ് നാണക്കേടിന്റെ നേർരൂപമായത്. ആംആദ്മി പാർട്ടിയുടെ അജിത് പാൽ സിങ് കോഹ്‌ലിയോടാണ് സ്വന്തം ജന്മനാട്ടിൽ അമരീന്ദർ പരാജയം നുണഞ്ഞത്. 10,247 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അജിത് പാലിന്റെ വിജയം.

രാഷ്ട്രീയ ജീവിതത്തിൽ പ്രൊഫഷണൽ രാഷ്ട്രീയക്കാരനായിരുന്നു അമരീന്ദർ, നേട്ടങ്ങൾക്കായി കൂടുവിട്ട് കൂടുമാറാൻ ഒരിക്കലും മടി കാണിച്ചിരുന്നില്ല. കോൺഗ്രസിലും അകാലിദളിലും വീണ്ടും കോൺഗ്രസിലും പ്രവർത്തിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് വരെ എത്തിയ അദ്ദേഹം അവസാനം സ്വന്തം പാർട്ടി രൂപീകരിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. എന്നാൽ, ആം ആദ്മിയുടെ തേരോട്ടത്തിൽ അമരീന്ദറിനെ ജനങ്ങൾ പൂർണമായും കൈവിട്ടു.

സംസ്ഥാനത്തെ പാർട്ടിയിലെ ഒരു വിഭാഗത്തെ മുൻനിർത്തി നവ്‌ജ്യോത് സിങ് സിദ്ദു മുന്നിട്ടിറങ്ങിയപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡും അമരീന്ദറിനോട് മുഖംതിരിച്ചു. 2021 സെപ്റ്റംബർ 18ന് മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് കോൺഗ്രസിനോടും യാത്ര പറഞ്ഞ് ഇറങ്ങിയ അമരീന്ദർ നവംബറിൽ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി രൂപീകരിച്ചു. കാർഷിക സമര കാലത്ത് കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചിരുന്ന അമരീന്ദർ സിങ് എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയോട് ചായ്‌വ് കാണിക്കുകയാണ് ചെയ്തത്. ബിജെപിക്കൊപ്പം ചേർന്ന് മുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും സ്വന്തം ജയം പോലും ഉറപ്പിക്കാനായില്ല. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് പഞ്ചാബിന്റെ മുൻക്യാപ്റ്റൻ.