കൊച്ചി: വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തുരുത്തിപ്പുറം സ്വദേശി ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച രാവിലെ പത്തിന് ശേഷമാണ് കൊലപാതകം നടന്നത്.
വടക്കേക്കര മുറവൻതുരുത്തിലെ ഷിബിന്റെ വീട്ടിൽവച്ചാണ് സംഭവം. ആറു വർഷത്തിലേറെയായി ഇരുവരും സൗഹൃദത്തിലും പ്രണയബന്ധത്തിലുമായിരുന്നു. ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലി അടുത്തിടെ ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിഷയത്തിൽ സംസാരിക്കാനായി സുരമ്യ ഷിബിന്റെ വീട്ടിലെത്തിയപ്പോൾ ഇരുവരും മുറിയടച്ചിരുന്ന് സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
യുവതിയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും സുരമ്യ ഗുരുതരമായി കുത്തേറ്റ നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരമ്യയുടെ ആൺസുഹൃത്തും തുരുത്തിപ്പുറം സ്വദേശിയുമായ ഷിബിനെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരുകയാണ്.











Leave a Reply