തൊടുപുഴയില്‍ കാണാതായ നാലംഗകുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് സമീപത്തെ കുഴിയില്‍ മറവുചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൂട്ടക്കൊലയെന്നാണ് സൂചന.  വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ട് വീട്ടില്‍ കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കൾ ആശ (21), അർജുൻ (17) എന്നിവരെയാണ് നാല് ദിവസം മുന്‍പ് കാണാതായത്. കാളിയാര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു.

വീടിന് പിന്നില്‍ കുഴികള്‍ മൂടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവിടെനിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.മൃതദേഹങ്ങള്‍ പുറത്തെടുത്ത് പൊലീസും സംഘവും പരിശോധന നടത്തുകയാണ്. ഇതിനിടെ മൃതദേഹത്തില്‍ മാരക മുറിവുകളും കണ്ടെത്തി. മൃതദേഹങ്ങളില്‍ ആഴത്തിലുളള മുറിവുകള്‍ കണ്ടതായി പൊലീസ് വെളിപ്പെടുത്തി. കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയ നിലയിലായിരുന്നു നാല് മൃതദേഹങ്ങള്‍.

കുടുംബാംഗങ്ങളെ മൂന്ന് ദിവസമായി വീടിന് പുറത്തേക്ക് കാണാനില്ലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളെത്തി പൊലീസ് സഹായത്തോടെ പരിശോധിച്ചപ്പോള്‍ വീടിനുള്ളില്‍ ചോരപ്പാടുകള്‍ കണ്ടെത്തി. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്ത് മൂടപ്പെട്ട നിലയില്‍ കുഴി കണ്ടെത്തിയത്.