കാലിഫോര്‍ണിയാ: അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജര്‍ക്ക് സഹോദരങ്ങളെ കൊണ്ടുവരുന്നതിനുള്ള വിസാ അപേക്ഷയുടെ കാലദൈര്‍ഘ്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സാന്‍ ഗബ്രിയേല്‍ വാലിയില്‍ സംഘടിപ്പിച്ച ഏഷ്യന്‍ അമേരിക്കന്‍ പസഫിക്ക് ഐലന്റ് യോഗത്തില്‍ ഹില്ലരി ക്ലിന്റന്‍ ഉറപ്പുനല്‍കി. ഫിലിഫൈന്‍സില്‍ നിന്നും സഹോദരങ്ങളെ കൊണ്ടു വരുന്നതിന് 23 വര്‍ഷവും, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു 12 വര്‍ഷവുമാണ് ഇപ്പോള്‍ വിസ ലഭിക്കുന്നതിനുള്ള സമയപരിധി. ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചരണ ഫണ്ടു രൂപീകരണവുമായി ബന്ധപ്പെട്ടു ജനു.6ന് സംഘടിപ്പിച്ച യോഗത്തില്‍ ഏഷ്യന്‍ ഫസഫിക്ക് വംശജരുടെ പിന്തുണ ഹില്ലരി അഭ്യര്‍ത്ഥിച്ചു.
2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 4 മില്യന്‍ ഏഷ്യന്‍ വംശജരാണ് വോട്ടവകാശം വിനിയോഗിച്ചത്. 2008 ല്‍ വോട്ട് ചെയ്തവരുടെ എണ്ണത്തേക്കാള്‍ 547, 000 കൂടുതലാണ് 2012 ല്‍ വോട്ട് ചെയ്തവരെന്ന് ഹില്ലരി പറഞ്ഞു. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിക്ക് ഏഷ്യന്‍ വംശജരില്‍ നിന്നും ലഭിച്ച പിന്തുണ തനിക്കും ലഭിക്കുമെന്നാണ പ്രതീക്ഷിക്കുന്നതെന്നും ഹില്ലരി പറഞ്ഞു. അമേരിക്കയില്‍ അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളില്‍ ഏഷ്യന്‍ വംശജര്‍ ഒന്നാം സ്ഥാനത്താണെന്ന് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹില്ലരി കണക്കുകള്‍ ഉദ്ധരിച്ചു വിശദീകരിച്ചു.