ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് യുദ്ധവീരന് ആദരമൊരുക്കി രാജ്യം. കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച ക്യാപ്റ്റൻ സർ ടോം മൂറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബ്രിട്ടീഷ് ജനത. ഇന്നലെ വൈകുന്നേരം ആറു മണിക്ക് എല്ലാവരും ചേർന്നു കയ്യടിച്ചാണ് കോവിഡ് ഹീറോയ്ക്ക് യാത്രയയപ്പ് നൽകിയത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ വൈകുന്നേരം 6 മണിക്ക് ഡൗണിംഗ് സ്ട്രീറ്റിൽ കരാഘോഷത്തിന് നേതൃത്വം നൽകി. പ്രധാനമന്ത്രിയുടെ ചോദ്യോത്തരവേളയ്ക്ക് മുമ്പ് ഒരു മിനിറ്റ് നേരം മൗനം പാലിക്കാൻ ജോൺസൻ ആവശ്യപ്പെട്ടു. ടോം മൂറിന്റെ വീടിനുപുറത്ത് ആയിരക്കണക്കിന് ജനങ്ങൾ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. പകർച്ചവ്യാധിക്കിടെ നടത്തിയ പരിശ്രമങ്ങൾക്കും യുദ്ധവീരനെന്ന നിലയിലും മൂറിന്റെ പ്രതിമ ഒരുക്കാൻ പദ്ധതിയിടുന്നുണ്ട്.

“ക്യാപ്റ്റൻ ടോമിനായി വൈകുന്നേരം 6 മണിക്ക് നമുക്ക് കൈയ്യടിക്കാം. ഒപ്പം അദ്ദേഹം നൽകിയ ശുഭാപ്തിവിശ്വാസത്തിനായി കൈയ്യടിക്കാം. അദ്ദേഹം പ്രചാരണം നടത്തിയ എല്ലാവർക്കുമായി കൈയ്യടിക്കാം.” കൊറോണ വൈറസ് ബ്രീഫിംഗിൽ സംസാരിച്ച പ്രധാനമന്ത്രി പറയുകയുണ്ടായി. ക്യാപ്റ്റൻ സർ ടോം മൂറിന്റെ പരിചരണത്തിൽ നേരിട്ട് പങ്കാളികളായ ബെഡ്ഫോർഡ് ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടർമാരും കരഘോഷത്തിൽ പങ്കുചേർന്നു. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്, സ് കോട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ, ചാൻസലർ റിഷി സുനക്, ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ തുടങ്ങിയവരും കരഘോഷം മുഴക്കി ടോം മൂറിന് ആദരാജ്ഞലികൾ അർപ്പിച്ചു.

കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തുടനീളമുള്ള രോഗികളെ പരിചരിക്കുന്ന എന്‍എച്ച്എസിനായി 1,000 പൗണ്ട് സമാഹരിക്കാനാണ് യോര്‍ക്ക്‌ഷെയറിലെ കീത്തിലിയിൽ നിന്നുള്ള മൂർ ആദ്യം മുന്നിട്ടിറങ്ങിയത്. ഏപ്രില്‍ അവസാനത്തോടെ നൂറാം വയസ്സിലേക്കെത്തുന്നതിനു മുമ്പായി 100 തവണ തന്റെ ഗാര്‍ഡന്‍ നടന്നു തീര്‍ക്കുമെന്ന ഉദ്യമം അദ്ദേഹം ഏറ്റെടുത്തു. ശാരീരികമായി നടക്കുവാന്‍ ഏറെ പ്രയാസപ്പെടുന്ന അദ്ദേഹം സ്റ്റീൽ ഫ്രയിമും കുത്തിപിടിച്ച് ആ വെല്ലുവിളി പൂര്‍ത്തിയാക്കിയപ്പോള്‍ എന്‍എച്ച്എസിനായി സമാഹരിച്ചത് 38.9 മില്യണ്‍ പൗണ്ട് ആണ്. അദ്ദേഹത്തിന്റെ ഈ ശ്രമം ലോകമാകെ പ്രചോദനമായി. ആ വലിയ ഉദ്യമത്തിന് എലിസബത്ത് രാജ്ഞി മൂറിന് സര്‍ പദവി നല്‍കി ആദരിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയിലും ബര്‍മ്മയിലും സേവനം ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് ക്യാപ്റ്റന്‍ ടോം.