ഇൽഫോർഡ്:  സ്വന്തം മക്കളെ കുത്തിക്കൊലപ്പെടുത്തിയ പിതാവ്, നിതിൻ കുമാർ(41) അറസ്‌റ്റിൽ. ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ ആണ് സംഭവം നടന്നിരിക്കുന്നത്. പവിനിയ നിതിൻകുമാർ (1 വയസ്സ് ), നിഗിഷ് നിതിൻകുമാർ (3 ) എന്നീ കുഞ്ഞുങ്ങളാണ് കൊല ചെയ്യപ്പെട്ടത്‌. ഞായാറഴ്ച വൈകീട്ട് 5:30 ആണ് സംഭവം നടക്കുന്നത്. ഷോപ്പ് ജോലിക്കാരനായ നിതിൻ കുമാര്‍ ആണ് ഈ കടുംകൈ ചെയ്‌തിരിക്കുന്നത്‌. മക്കളെ കൊലപ്പെടുത്തി സ്വയം ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌ത നിതിൻ കുമാറിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2014 ലിൽ വിവാഹം കഴിഞ്ഞ ഇവർ ശ്രീലങ്കൻ സ്വദേശികൾ ആണ്.

സംഭവം ഇങ്ങനെ. കട നടത്തുന്ന നിതിൻ കുമാറിന് മോശമായ സ്വഭാവം ഒന്നും ഉണ്ടായിരുന്നില്ല. ഞായാറാഴ്ച ഭാര്യയായ നിഷ ബാത്‌റൂമിൽ കുളിക്കുന്ന സമയത്താണ് കുട്ടിയുടെ വലിയ കരച്ചിൽ കേൾക്കുന്നത്. പെട്ടെന്ന് തന്നെ ബെഡ്റൂമിലേക്ക് ഓടിയെത്തിയ നിഷ കാണുന്നത് ചോരയിൽ കുളിച്ചു കിടക്കുന്ന കുട്ടികളെയാണ്. കഴുത്തിന് ആഴത്തിൽ വെട്ടേറ്റ ഇളയ കുട്ടിയുടെ കഴുത്തിലെ മുറിവ് കണ്ട് ഐസ് കൊണ്ടുവന്ന് വെക്കുമ്പോൾ ശ്വസിക്കാൻ ബുന്ധിമുട്ടുന്ന കാഴ്ച്ച ഭീകരമായിരുന്നു എന്നാണ് നിഷ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഭർത്താവിന്റെ നോട്ടത്തിലെ ഭീകരത തിരിച്ചറിഞ്ഞ നിഷ 999 വിളിക്കാനായി ഫോൺ എടുത്ത് ഓടുകയായിരുന്നു. ബാത്‌റൂമിൽ കയറി കുറ്റിയിട്ട ശേഷമാണ് പോലീസിനെയും ആംബുലൻസിനെയും വിവരം അറിയിക്കുന്നത്‌. അവിടെ ഇരിക്കുന്നത് തന്റെ ജീവന് അപകടമാണ് എന്ന് തിരിച്ചറിഞ്ഞ നിഷ ഫോണുമായി പിന്നീട് പുറത്തേക്കു ഓടുകയായിരുന്നു.

ആംബുലൻസ് ഉടനടി എത്തിയെങ്കിലും ഒരു വയസ്സുള്ള പവിനിയ ഇതിനകം മരിച്ചിരുന്നു. ആശുപത്രിലേക്കുള്ള വഴിയിൽ മൂന്നു വയസുകാരൻ നിഗീഷും. മാനസിക ആരോഗ്യ പ്രശ്നങ്ങൾ കാണിച്ചിരുന്നു എന്ന് നിഷ പറയുമ്പോഴും അങ്ങനെയുള്ള ഒരു ചികിത്സയ്ക്കും കുമാർ പോയതായി അറിവില്ല. വളരെ ദയനീയമായ ഈ കൊലപാതകങ്ങളുടെ ചുരുൾ അഴിക്കുവാൻ  തീരുമാനിച്ചതായി പോലീസ് പറഞ്ഞു.