ഒന്നര പതിറ്റാണ്ടിലധികം യു കെയിലെ ബഹു ഭൂരിപക്ഷം വരുന്ന കുടിയേറ്റ മലയാളി സമൂഹത്തിന്റെ ബാലാരിഷ്ഠതയുടെ കാലത്ത് അവര്‍ക്ക് താങ്ങും ,തണലുമായി നിലകൊള്ളുകയും, യുകെയിലെ സീറോ മലബാര്‍ രൂപതയ്ക്കു വേണ്ടുന്ന പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ നേത്രത്വം നല്കുകയും ചെയ്തയാളായിരുന്നു റവ.ഡോ.മാത്യു തോട്ടത്തില്‍ മ്യാലില്‍. സീറോ മലബാര്‍ വിശ്വാസികളുടെയും ലത്തീന്‍ വിശ്വാസികളുടെയും വിശ്വാസ സംരക്ഷണത്തിനും പരിപോഷണത്തിനുമായി നിലകൊള്ളുകയും ചെയ്ത അദ്ദേഹം തന്റെ പരിമിതികള്‍ക്കും നിബന്ധനകള്‍ക്കും ഉള്ളില്‍ നിന്നു കൊണ്ട് സാമൂഹ്യ-സാംസ്‌കാരിക വാര്‍ത്ത – മാദ്ധ്യമ രംഗങ്ങളില്‍ തന്റേതായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. യുകെയിലെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കേരളത്തിലേക്ക് തിരികെ പോകുന്ന അദ്ദേഹത്തിന് എഡിന്‍ബര്‍ഗ്ഗ് ക്രിസ്ത്യന്‍ കമ്യൂണിറ്റിയിലെ ഫാ.സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി, സുഹൃത്തുക്കളായ ആന്റണി ജോസഫ് കാംബ്സ്ലാംഗ്, തോമസ് ജോസഫ് ഷെട്ടില്‍ സ്റ്റണ്‍ ,എന്നിവരുടെ നേതൃത്വത്തില്‍ ഗ്ലാസ്‌ഗോ എയര്‍പോര്‍ട്ടില്‍ വച്ച് യാത്രയയപ്പ് നല്കി .

1989 ഡിസംബര്‍ 27ന് പൗരോഹിത്യം സ്വീകരിച്ച മാത്യു അച്ചന്‍ 1999 വരെ കോതമംഗലം രൂപതയിലെ വിവിധ ഇടവകളില്‍ വികാരിയായും, യുവജന സംഘടനാ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. ഉപരിപഠനാര്‍ത്ഥം 1999 മുതല്‍ വിദേശത്തായിരുന്ന ഇദ്ദേഹം കോതമംഗലം രൂപതാദ്ധ്യക്ഷന്‍ ബഹു.ജോര്‍ജ്ജ് മഠത്തിക്കണ്ടം പിതാവിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മാതൃ രൂപതയിലെ സേവനത്തിനായി പോകുന്നത്. കോതമംഗലം രൂപതയിലെ കോട്ടപ്പടി സെന്റ്.സെബാസ്റ്റ്യന്‍ ചര്‍ച്ചിന്റെ വികാരിയായി ഈ മാസം 20 ന് റവ.ഡോ.മാത്യു തോട്ടത്തില്‍  മ്യാലില്‍ ചുമതലയേല്ക്കും. അച്ചന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ മലയാളികള്‍ എല്ലാവിധ ഭാവുകങ്ങളും ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.