കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

കുട്ടനാട് വികസനസമിതി ഓഫീസില്‍ വച്ച് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാല് കേസുകളിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതായി അറിയിപ്പ് കിട്ടിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പീലിയാനിക്കലിനെതിരെ ആകെ 12 കേസുകളുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മറ്റ് കേസുകളിലും പ്രതിയാവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എൻസിപി നോതാവ് അഡ്വ റോജോ മാത്യുവും ഭാര്യയും ഇപ്പോഴും ഒളിവിലാണ്. ത്രേസ്യാമ്മയെയും പിടികൂടാനായില്ല.

കുട്ടനാട്ടിൽ കർഷകരുടെ പേരിൽ കോടികളുടെ വായ്പാ കുംഭകോണം നടത്തിയെന്നാണ് കേസ്. കുട്ടനാട് വികസന സമിതി ഓഫീസ് അടച്ച് പൂട്ടി മുങ്ങിയ ഫാദര്‍ തോമസ് പീലിയാനിക്കലിനും കൂട്ടുപ്രതികള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയിരിക്കുന്നത്.