ഫേസ്ബുക്ക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.സ്ത്രീകളെക്കുറിച്ചു അശ്ളീല പരാമര്‍ശം നടത്തി വീഡിയോകള്‍ ചെയ്യുന്ന വിജയ് പി നായരേ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യ ലക്ഷ്മിയ്ക്ക് അനുകൂലമായും പ്രതികൂലമായും ഉള്ള പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.അതുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ഈ പ്രതികരണവും.സൗഹൃദം എന്നാൽ മുൻപിൽ നിന്ന് ചിരിച്ചിട്ട് പിന്നിൽ നിന്ന് കുത്തുക എന്നാണോ എന്നും ഭാഗ്യലക്ഷ്മി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഭാഗ്യലക്ഷ്മി പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

ഫേസ്ബുക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത് കേൾക്കാനുള്ള സുഖം കൊണ്ടാണ് അത്തരം പരദൂഷണം പറയുന്നവർക്ക് ആരാധകർ ഏറി വരുന്നതും.

അതിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളുടെയും പങ്ക് വളരെ വലുതാണെന്ന് ഈ സംഭവത്തിന്‌ ശേഷം കുറേക്കൂടി വ്യക്തമായി..

ഈ സംഭവം നടന്ന പിറ്റേ ദിവസം എന്റെ ഒരു സുഹൃത്ത്,(സ്ത്രീ ) എന്റെ തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ താമസിക്കുന്നവരാണവർ, എന്നെ വിളിച്ച് പറഞ്ഞു ഭാഗ്യലക്ഷ്മി ഗംഭീരമായി. എന്താണ് ഇവിടെ നടക്കുന്നത്, കൊറോണ പിടിച്ചു ചാകണം എല്ലാം. അയ്യേ എന്തൊരു വൃത്തികെട്ട ലോകമാണിത്, ഭാഗ്യലക്ഷ്മി തളരരുത്, ഞാനുണ്ട്, എന്റെ 2പെണ്മക്കൾ ഉണ്ട്, അവർ പറഞ്ഞു അമ്മ ആന്റീ യെ വിളിക്കണം സപ്പോർട്ട് അറിയിക്കണം, ഞങ്ങൾ ഉണ്ട് കൂടെ, എന്ന് പറഞ്ഞു ഫോൺ വെച്ച അവർ നേരെ പോയി ഫേസ്ബുക്കിൽ എഴുതി. ഭാഗ്യലക്ഷ്മി എന്റെ 30വർഷത്തെ സുഹൃത്താണ് പക്ഷെ എനിക്കവരുടെ നിലപാടുകളോട് യോജിക്കാനാവില്ല, എന്ന് തുടങ്ങി എന്റെ സ്വകാര്യ ജീവിതവും പറയുന്നു. അവരുടെ pro pic പോലും ഞങ്ങൾ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയാണ്

ഇതെന്ത് തരം സമീപനമാണ്, ഞാൻ പരാതിപ്പെട്ട 2 വ്യക്തികൾ എന്റെ സുഹൃത്തുക്കൾ അല്ല, 2പേരും ഇത് തൊഴിലായി ജീവിക്കുന്നവർ. പക്ഷെ ഇവർ എന്റെ സുഹൃത്തെന്നു പറഞ്ഞുകൊണ്ടാണ് ലൈക്സ് നും കമന്റിനും വേണ്ടി മാത്രം ഇങ്ങനെ എഴുതിയത്. പാവം. എത്ര ചെറിയ മനസും ലോകവുമാണ് അവരുടേത്.മറ്റുള്ളവരുടെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിലൂടെ പറയുന്നവർ അവരുടെ ജീവിതത്തെ പറ്റി പറയാനുള്ള ധൈര്യം കാണിക്കുമോ?
ഞാൻ എടുത്ത നിലപാടിനോട് യോജിക്കാത്ത വ്യക്തിയുടെ എഴുത്തിനെതിരെ കമന്റ്‌ ഇട്ടവരെ അവർ block ചെയ്യുന്നു. അതുപോലും സഹിക്കാനാവാത്തവരാണ് പറയുന്നത് എന്റെ നിലപാടിനോട് യോജിക്കുന്നില്ല എന്ന്.

എന്നെ ആക്രമിക്കുന്നവർ എനിക്ക് പരിചയമില്ലാത്തവരാണ്. അതിലെനിക്ക് പരിഭവമില്ല. പക്ഷെ 30 വർഷത്തെ സുഹൃത്താണ് ഈ ഇരട്ടത്താപ്പ് നിലപാട് എടുത്തത് എന്ന് ആലോചിക്കുമ്പോഴാണ് അത്ഭുതം തോന്നുന്നത്… എല്ലാത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു ഞാൻ. ആ എന്നെ ഇങ്ങനെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചതും ഈ ആക്രമിക്കുന്നവരാണ്..
നാളെ ഓരോരുത്തർക്കും ഇതരത്തിലൊരു സൈബർ ആക്രമണം വരുമ്പോൾ ശിക്ഷിക്കാനൊരു ശക്തമായ നിയമം ഇവിടെ ഉണ്ടാവാൻ വേണ്ടിയാണ് ഞാൻ പോരാടിയത്.. അത് മനസിലാക്കാൻ സ്ത്രീകൾക്ക് പോലും സാധിക്കുന്നില്ലെങ്കിൽ……….

ഇത് പറയാൻ വേണ്ടി മാത്രം വന്നതാണ്… ഇനിയും ഇവിടേയ്ക്ക് വരുമോ വരില്ലേ എന്നറിയില്ല.. വരാതിരിക്കാൻ ശ്രമിക്കും.

ആരുടേയും പിന്തുണക്കോ രാഷ്ട്രീയ ലക്ഷ്യത്തിനോ വേണ്ടിയല്ല ഇതിനു ഇറങ്ങിതിരിച്ചത്.. എന്റെ മനസാക്ഷിക്കു വേണ്ടിയാണ്‌.. ഒരുപാടു പേരുടെ കണ്ണുനീർ കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ ഒരു അക്രമണവും എന്നെ ബാധിക്കില്ല.
സൗഹൃദം എന്നാൽ മുൻപിൽ നിന്ന് ചിരിച്ചിട്ട് പിന്നിൽ നിന്ന് കുത്തുക എന്നാണോ എന്ന് ചിന്തിച്ചു പോയി.ഇത്തിരി സങ്കടം വന്നു. 30 വർഷത്തെ കള്ളത്തരം ഓർത്ത്.

അതേസമയം വിജയ് പി നായർക്കെതിരെയുള്ള പരാതിയിൽ സൈബർ പൊലീസ് പരാതിക്കാരിയായ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. രണ്ടു ദിവസമായി നടന്ന മൊഴിയെടുക്കലിൽ തന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകൾ ഭാഗ്യലക്ഷ്മി കൈമാറി. അതിനിടെ വിജയ് പി.നായരെ താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും പരാതി നൽകുകയും ചെയ്ത 3 പേരിൽ ഒരാളായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയും സൈബർ പൊലീസിൽ പരാതി ലഭിച്ചു.

ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വിഡിയോകളും സംസ്കാരത്തിനു ചേരാത്ത അശ്ലീല പരാമർശങ്ങൾ നിറഞ്ഞതാണെന്ന് ആരോപിച്ച് ഫെയ്സ്ബുക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷൻ ആണു പരാതി നൽകിയത്. പ്രാഥമിക പരിശോധന കഴിഞ്ഞ ശേഷമേ കേസ് എടുക്കണോയെന്നു തീരുമാനിക്കൂ എന്നു സൈബർ പൊലീസ് ‍ഡിവൈഎസ്പി ടി.ശ്യാംലാൽ പറഞ്ഞു.