ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്തനാർബുദം ഉണ്ടോ എന്നറിയുന്നതിനായുള്ള മാമ്മോഗ്രാം ടെസ്റ്റ്‌ ചെയ്യാനായി ക്ഷണിക്കപ്പെട്ട സ്ത്രീകളിൽ അഞ്ചിൽ ഒരാൾക്ക് ഈ ടെസ്റ്റിന്റെ ആവശ്യകതയില്ലെന്നും, ഇവർ ലോ റിസ് ക് കാറ്റഗറിയിലാണ് ഉൾപ്പെടുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ബ്രെസ്റ്റ് ക്യാൻസർ വിദഗ്ധ. ഭൂരിഭാഗം സ്ത്രീകളിലും ഈ രോഗം വരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ വസ്തുത തെറ്റാണെന്നും, നിരവധി സ്ത്രീകൾക്ക് ഈ രോഗം വരാനുള്ള സാധ്യത തീരെ കുറവാണെന്നും അതിനാൽ തന്നെ ഇത്തരം ആളുകൾ ലോ റിസ് ക് കാറ്റഗറിയിലാണ് ഉൾപ്പെടുന്നതെന്നും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രൊഫസർ ഫിയോന ഗിൽബർട്ട് വ്യക്തമാക്കി. നിലവിലെ ബ്രെസ്‌റ്റ് സ്ക്രീനിംഗ് ഗൈഡ്‌ലൈനുകൾക്ക് ഒരു മാറ്റം ആവശ്യമാണെന്നും യൂറോപ്യൻ സൊസൈറ്റി ഓഫ് ബ്രസ്റ്റ് ഇമേജിങ് പ്രസിഡന്റ്‌ ആയിരിക്കുന്ന പ്രൊഫസർ ഗിൽബർട്ട് പറഞ്ഞു. നിലവിൽ 50 മുതൽ 70 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾക്ക് എല്ലാം മൂന്നു വർഷം കൂടുന്തോറുമാണ് മാമ്മോഗ്രാം ചെയ്യാനുള്ള ക്ഷണം ലഭിക്കുന്നത്. എന്നാൽ കുടുംബത്തിൽ തന്നെ ബ്രെസ്റ്റ് ക്യാൻസർ ഹിസ്റ്ററി ഉള്ളവർക്ക് ഈ ഇടവേളയുടെ സമയം കുറയും. എന്നാൽ ഈ തീരുമാനം പുനഃ പരിഷ്കരിക്കണമെന്നും, ലോ റിസ് ക് കാറ്റഗറിയിൽ ഉൾപ്പെടുന്നവർക്ക് മാമ്മോഗ്രാമിന്റെ ആവശ്യമില്ലാതാക്കണമെന്നുമാണ് പ്രൊഫസർ ഗിൽബർട്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്.


സ്ത്രീകളുടെ പ്രായം, ജീവിത രീതി, സ്വാബ് വഴിയുള്ള ജനറ്റിക് പരിശോധന എന്നിവയിലൂടെ ലോ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നവരെ തിരിച്ചറിയാൻ പറ്റും. ബ്രെസ്റ്റ് സ്ക്രീനിങ്ങിനെത്തിയതിൽ ഏകദേശം നാല് ലക്ഷത്തോളം സ്ത്രീകൾ ഇത്തരത്തിൽ ലോ റിസ്ക് കാറ്റഗറിയിലാണ് ഉൾപ്പെടുന്നതെന്നും പ്രൊഫസർ ഗിൽബർട്ട് പറഞ്ഞു. ലോ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നവർക്ക് ആവശ്യമില്ലാതെ മാമ്മോഗ്രാം ടെസ്റ്റിന്റെ ആശങ്കകളിലൂടെ കടന്നു പോകേണ്ടതായി വരുന്നുണ്ടെന്നും ഇത് ഒഴിവാക്കാനാണ് പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തേണ്ടതെന്നും അവർ ആവശ്യപ്പെട്ടു. ബ്രെസ്റ്റ് കാൻസർ സ്ക്രീനിങ് വളരെ അത്യന്താപേക്ഷിതമാണ്. യു കെയിൽ ഒരു വർഷം ഇത്തരം ടെസ്റ്റുകൾ നടത്തുന്നതിലൂടെ ആയിരത്തി മുന്നൂറോളം ജീവനുകളാണ് രക്ഷപ്പെടുന്നത്. എന്നാൽ ഈ വസ്തുത നിലനിൽക്കുമ്പോഴും, എല്ലാ സ്ത്രീകളും വളരെ ആശങ്കയോടു കൂടി ടെസ്റ്റിനെ സമീപിക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് പ്രൊഫസർ ഗിൽബർട്ട് അഭിപ്രായപ്പെട്ടു. ലോ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നവർക്ക് മാമ്മോഗ്രാം ഒഴിവാക്കണമെന്ന ഈ മാറ്റം യുകെ നാഷണൽ സ്ക്രീനിങ് കമ്മിറ്റി അംഗീകരിക്കാൻ ഇനിയും കൂടുതൽ സമയമെടുക്കും.