ടോം ജോസ് തടിയംപാട്

യുകെയിലെ കെറ്ററിംങ്ങിൽ ഭർത്താവ് കൊലപ്പെടുത്തിയ നേഴ്‌സ്‌ അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനുവേണ്ടി കെറ്ററിങ് മലയാളി അസോസിയേഷനും,യുക്മയും സംയുക്തമായി നടത്തിയ ചാരിറ്റിയുടെ സമാഹരിച്ച 28,72000 രൂപയുടെ ചെക്ക് വൈക്കം ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ വീട്ടിൽ എത്തി ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും കെറ്ററിങ് മലയാളി അസോസിയേഷൻ പിആർഒ സോബിൻ ജോണും ചേർന്ന് അഞ്ജുവിന്റെ പിതാവ് അറയ്ക്കൽ അശോകന് കൈമാറി .അശോകന്റെ കുടുംബത്തെ സഹായിക്കാൻ മുൻപോട്ടുവന്ന മലയാളി അസോസിയേഷന്റെയും, യുക്മയേയും മന്ത്രി അഭിനന്ദിച്ചു .

ഡിസംബർ 15 ന് അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ ഭർത്താവ് കണ്ണൂർ സ്വദേശി സജു ചെലവേലിയിൽ ക്രൂരമായി കൊലചെയ്യുകയായിരുന്നു . ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹങ്ങൾ ജനുവരി 14 ന് ഇത്തിപ്പുഴയിലെ വീട്ടിൽ എത്തിച്ചു സംസ്കരിച്ചു. യു കെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതുകൊണ്ടു തന്നെ ഈ സംഭവത്തിന്റെ നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ല .

അഞ്ചുവിന്റെ ബന്ധുക്കൾ ആരും യു കെ യിൽ ഇല്ലാത്തതുകൊണ്ട് അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെയാണ് അഞ്ജുവിന്റെ കുടുംബം നെക്സ്റ്റ് ഓഫ് കിൻ ആയി ചുമതലപ്പെടുത്തിയത് മനോജ് മൃതദേഹത്തെ അനുഗമിച്ചു നാട്ടിൽ എത്തിയിരുന്നു. അഞ്ജുവും മക്കളും അന്ത്യ വിശ്രമം കൊള്ളുന്ന ഫോട്ടോയും ഇതോടൊപ്പം പബ്ലിഷ് ചെയ്യുന്നു .